
തൃശൂർ: പാലക്കാടിന് പിന്നാലെ ബി.ജെ.പിയെ കൂടുതൽ വെട്ടിലാക്കി തൃശ്ശൂരിലെ കിറ്റ് വിതരണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളാണ് ഓരോന്നായി പൊളിയുന്നത്. തൃശ്ശൂരിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമാണ് കയ്യോടെ ഉദ്യോഗസ്ഥർ പൊക്കിയത്. തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നിന്നും ഏകദേശം 750 ഭക്ഷ്യക്കിറ്റുകൾ പിടികൂടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പോലീസും ചേർന്നാണ് കിറ്റുകൾ പിടികൂടിയത്. ബി.ജെ.പി നേതാവിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള അച്ചാർ കമ്പനിയാണ് ഇതെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ഇതുസംബന്ധിച്ച പരിശോധനകൾ നടക്കുകയാണ്. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്.
രഹസ്യമായി കിറ്റുകൾ നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് പിന്നിൽ നടക്കുന്നതെന്ന് സി.പി.എമ്മും സി.പി.ഐയും ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽ.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. വിവിധ ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകൾ കമ്പനിയിൽ പാക്ക് ചെയ്യുന്നതാണ് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടിയിട്ടുള്ളത്.
