
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്രം കുറിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് തന്നെ ഇത് വഴിതെളിക്കുമെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. ‘കോണ്‍ഗ്രസിൻ്റെ വളരെ നിര്‍ണായകമായ ഒരു നീക്കമാണ് ഭാരത് ജോഡോ യാത്ര.
ടൊയോട്ടയിലോ ഹ്യൂണ്ടായിലോ ഇന്നോവിലോ അല്ല ഞങ്ങള്‍ സഞ്ചരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 180ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാല്‍നടയായാണ് യാത്ര. കോണ്‍ഗ്രസ് ഇത്തരത്തിലൊരു നീക്കം നടത്തുമെന്ന് ബി.ജെ.പി തീരെ പ്രതീക്ഷിച്ചില്ല. അവര്‍ ഇപ്പോഴേ ആശങ്കാകുലരാണ്. അവര്‍ നടത്തിയ രഥയാത്രയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പദയാത്ര. കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ മാറ്റത്തിന് ഭാരത് ജോഡോ യാത്ര മുതല്‍ക്കൂട്ടാകും. ഇന്നാരംഭിക്കുന്ന യാത്ര വിജയം കാണുക തന്നെ ചെയ്യും. 2024ല്‍ ബി.ജെ.പി എന്ന പാര്‍ട്ടി ചരിത്രമാകും’. ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ നടക്കും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയാണ് പദയാത്ര.
