
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശികൾ വോട്ട് ചെയ്തിട്ടുണ്ടന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. വോട്ട് ചെയ്ത ഇവരെ കോവിഡിന്‍റെ മറവിൽ നാടു കടത്തുന്നുവെന്നും, ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;
അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് സംസ്ഥാനസർക്കാർ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്‌സ് ഐഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്‍റെ മറവിൽ തിരികെ കയറ്റിവിടുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയച്ചത്. വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേര് വെട്ടിമാറ്റിയും,പോസ്റ്റൽ വോട്ടുകൾ കീറികളഞ്ഞും, സ്‌ട്രോങ്ങ് റൂമിൽ അനധികൃതമായി കയറിയും എതിർചേരിയിൽ ഉള്ള പ്രവർത്തകരെ ആക്രമിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിന്‍റെ കള്ളത്തരങ്ങൾ ഇങ്ങനെ ഓരോന്നായി പുറത്ത് വരികയാണ്.
കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സി.പി.എം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ ജിക്ക് കത്തയച്ചു.
