
കാസർകോട്: ഒക്ടോബർ മാസത്തെ സ്ട്രാവാ ചാലഞ്ചിൽ ലോകത്ത് 47-ാം സ്ഥാനം കരസ്ഥമാക്കി ഒരു കാസര്‍കോട്ടുകാരന്‍. കാസര്‍കോട് ഡെയ്ലി റൈഡേർസ് ക്ലബ്ബ് അംഗം അസറുദ്ദീനാണ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിൽ ആദ്യമായാണ് ഒരാൾ ഈ സ്ഥാനം നേടുന്നത്. പതിനാറ് ലക്ഷത്തോളം ആളുകൾ ഈ ചലഞ്ചിൽ പങ്കെടുത്തു.

28 ദിവസം കൊണ്ട് 3902 കിലോമീറ്ററാണ് ഇദ്ദേഹം ചവിട്ടി കയറിയത്. ശരാശരി 140 കിലോമീറ്ററാണ് യാത്ര.
ചില ദിവസങ്ങളിൽ 250 കിലോമീറ്റർ വരെ യാത്ര ചെയ്തിട്ടുണ്ട്. ദിവസവും മംഗലാപുരം മുതൽ കണ്ണൂർ വരെയാണ് യാത്ര ചെയ്തത്. മാസങ്ങൾക്ക് മുമ്പ് ഡെയ്ലി റൈഡേർന് ക്ലബ്ബ് ആരംഭിച്ച ഒരു വീട്ടിൽ ഒരു സൈക്കിൾ എന്ന സന്ദേശം ഉൾകൊണ്ടാണ് അസറുദ്ദീൻ സൈക്കിൾ വാങ്ങിയത്.
ഇന്ന് അത് ലോകത്തിന്‍റെ നെറുകയിലാണ്. ഇനി അടുത്ത വർഷം ഡെയ്ലി റൈഡേർഡ് ക്ലബ്ബ് നടത്തുന്ന ഓൾ ഇന്ത്യ റൈഡിനെ അസറുദ്ദീൻ നയിക്കും. ലോകോത്തര ബ്രാണ്ടായ ഓർബിയ മാക്സ് 40 എം.ടി.ബി സൈക്കളാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ യാത്ര ചെയ്യും. കഴിഞ്ഞദിവസം രാത്രി 9 മണിക്ക് റൈഡ് പൂർത്തികരിച്ച അസറുദ്ദീനെ ഡെയ്ലി റൈഡേർസ് സൈക്കളിസ്റ്റ് പോയിന്റിൽ വെച്ച് ക്ലബ്ബ് അംഗങ്ങൾ സ്വീകരിച്ചു.
കളനാടാണ് അസറുദ്ദീന്‍റെ സ്വദേശം. പരേതരായ മുഹമ്മദ് ഹാജി സിംഗപ്പൂരിന്‍റെയും ഖദീജയുടേയും മകനാണ്. ഭാര്യ അസരീഫ. മെഹവിഷ്, അർഹാം എന്നിവർ മക്കളാണ്.
