
കേരളത്തിൽ പ്രൊഫഷണൽ കോളേജ് കാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ ശ്രമം നടക്കുന്നുവെന്ന സി.പി .എം കത്ത് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു ശ്രമം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

സംസ്ഥാന ഇന്റലിജൻസ് മേധാവി ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിട്ടില്ല. എം കെ മുനീർ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാമ്പസുകളിൽ യുവതികളെ വർഗീയതയിലേക്കും മതതീവ്രവാദത്തിലേക്കും ആകർഷിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നായിരുന്നു സി. പി. എം കത്ത്.
പാർട്ടി സമ്മേളനങ്ങൾക്കായി കീഴ്ഘടകങ്ങൾക്ക് നൽകിയ കത്തിലായിരുന്നു ഈ പരാമർശം. സി. പി. എം ഇക്കാര്യം പറഞ്ഞത് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. അതേ സമയം മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
