
ലണ്ടൻ: ഇന്ത്യയിലടക്കം കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്സിൻ പാർശ്വ ഫലങ്ങൾക്ക് കാരണമാകുമെന്ന് നിർമ്മാതാക്കളായ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി കോടതിയിൽ സമ്മതിച്ചതിന് പിന്നാലെ വാക്സിൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ച് കമ്പനി. നിർമിക്കപ്പെട്ട വാകിസിനുകൾക്ക് മാർക്കറ്റിംഗ് അംഗീകാരം ഒഴിവാക്കിയെന്നും തുടർന്ന് ഇനി ഈ ഗണത്തിലുള്ള വാക്സിൻ നിർമിക്കില്ല എന്നും കമ്പനി അറിയിച്ചു.
ആസ്ട്രാസെനെക്ക എന്ന ബ്രിട്ടീഷ് കമ്പനിയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്നാണ് വാക്സിൻ നിർമിച്ചിരുന്നത്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്സിനും ഈ കമ്പനിയുടെ സഹകരണത്തോടെ ആണ് നിർമിച്ചിരുന്നത്.
എന്നാൽ കൂടുതൽ മാറ്റങ്ങളോടെ പുതിയ വാക്സിനുകൾ മാർക്കറ്റിൽ ലഭ്യമായത് കൊണ്ടും വാണിജ്യപരമായ കാരണങ്ങൾ കൊണ്ടുമാണ് വാക്സിൻ പിൻവലിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം. ആസ്ട്രാസെനെക്ക നിർമ്മിച്ച വാക്സിൻ പെട്ടെന്നുള്ള മരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നവെന്ന് കാണിച്ച് ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കമ്പനിക്കെതിരെ നിരവധി ആളുകൾ പരാതി നൽകിയിരുന്നു.

അതിനിടെയിൽ ആയിരുന്നു വാക്സിൻ ചിലപ്പോൾ രക്തം കട്ട പിടിക്കാനും അത് വഴി ആരോഗ്യ പ്രശ്നങ്ങളുണ്ടാവാനും കാരണമായേക്കാമെന്ന് കമ്പനി തന്നെ കോടതിയിൽ സമ്മതിച്ചത്. കേസിൽ നഷ്ടപരിഹാരമടക്കമുള്ള വിഷയങ്ങളിൽ കോടതി വാദം തുടരവെയാണ് ആസ്ട്രാസെനെക്ക ഇപ്പോൾ വാക്സിൻ പിൻവലിച്ചത്.
വാക്‌സിൻ വിഷയത്തിൽ ശ്രേയസ് തൽപഡേ
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് വാക്സിൻ നിർമാതാക്കളായ അസ്ട്രസെനക്ക സമ്മതിച്ചത്. ഇതിന് പിന്നാലെ വാക്സിൻ സ്വീകരിച്ചവരിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി നിരവധിപേർ പ്രതികരിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടൻ ശ്രേയസ് തൽപഡേയും ഇതേ പരാമർശം നടത്തിയത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. കഴിഞ്ഞ വർഷം ഹൃദയാഘാതം ഉണ്ടായെന്നും ഇപ്പോൾ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും നടൻ പറഞ്ഞു.
2023 ഡിസംബറിലാണ് ‘വെൽക്കം ടു ദ ജംഗിൾ’ എന്ന ചിത്രത്തിൻ്റെ സെറ്റിൽ ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടാകുന്നത്.

ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്‌സിൻ കോവിഷീൽഡിൻ്റെ പാർശ്വഫലങ്ങളെ കുറിച്ചും അത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ വർധനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും താരം പറഞ്ഞത്.
ഇതു കൂടാതെ, ഹൃദയസ്തംഭനത്തിന് പിന്നാലെ 10 മിനിറ്റ് നേരത്തേക്ക് ശ്രേയസിൻ്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്ന് ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയെ അഭിമുഖത്തിൽ നടൻ പറഞ്ഞു. ശ്രേയസിൻ്റെ ജീവിത പങ്കാളി ദീപ്‌തിയാണ് ഞട്ടിക്കുന്ന ഈ സംഭവം തന്നോട് വെളിപ്പെടുത്തിയതെന്നും ശ്രേയസ് വെളിപ്പെടുത്തി.
