
കാസര്‍കോട്: കാസറഗോഡ് ജില്ലയിൽ കോവിഡ് കാലത്തുണ്ടായിരുന്ന ആരോഗ്യ ചികിത്സ പരിമിതികൾക്ക് പരിഹാരമായി ആസ്റ്റർ മിംസ് വാഗ്‌ദനം ചെയ്ത മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി യാഥാർഥ്യമായി. കാസർഗോഡ് ഇന്ദിര നഗറിൽ പണിത 200 ൽ അധികം കിടക്കകളുള്ള അത്യാധുനിക ആശുപത്രി സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കാസറഗോട്ടെ വ്യവസായി പ്രമുഖൻ പി.ബി അഷ്‌റഫ് അനുവദിച്ച ദേശിയ പാതയോട് ചേർന്നുള്ള സ്ഥലത്താണ് ആശുപത്രി സമുച്ചയം സ്ഥിതി ചെയ്യുന്നത്. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമ്പോൾ തന്നെ സ്വകാര്യ മേഖലയുടെ സഹകരണവും കൂടി ഉറപ്പ് വരുത്തി, മികച്ച ചികിത്സാ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ലഭ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഡോക്ടർ ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിൻ്റെ എട്ടാമത്തെ ആസ്പത്രിയാണ് കാസര്‍കോട് പ്രവർത്തനം ആരംഭിച്ചത്. കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായിരുന്നു. കാസറഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടറും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കടുത്തു.
