
കാസർകോട്: ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ആർത്രാസ്കോപ് ഉപകരണം മലപ്പുറം തിരൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ നടപടി പുന:പരിശോധിക്കണമെന്ന് എൻ. എ നെല്ലിക്കുന്ന് എം. എൽ. എ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. പരിശീലനം ലഭിച്ച ഡോക്ടർമാരില്ലെന്ന് കാരണം പറഞ്ഞാണ് ഉപകരണം കൊണ്ടുപോയത്.
എന്നാൽ ഇക്കാര്യം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. ജനപ്രതിനിധികളേയും അറിയിച്ചിട്ടില്ല. ആരോഗ്യ മേഖലയിൽ പരിമിതമായ ആധുനിക സൗകര്യങ്ങൾ മാത്രമുള്ള ജില്ലയിൽ അനുവദിച്ച ഉപകരണങ്ങൾ ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെ തിരിച്ചെടുക്കുന്നത് ഗൗരവമുള്ളതാണെന്നും എം. എൽ. എ പറഞ്ഞു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ നിരന്തരം ആവശ്യങ്ങൾ പരിഗണിച്ച് ന്യൂറോ സർജനെ നിയമിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഉപകരണങ്ങളും വിദഗ്ധ ജീവനക്കാരും ഇല്ലാത്തതിനാൽ പൂർണമായ സേവനം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
