
അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും. ഇതിൻ്റെ ഭാഗമായി കുമളി പഞ്ചായത്തിൽ 144 പ്രഖ്യാപിച്ചു. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതെങ്ങോട്ടെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.അവസാന നിമിഷമാണ് അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം പുറത്തുവിട്ടത്.
ശക്തമായ മഴയ്ക്കിടയിലും ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ നാട്ടുകാരെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ പിടികൂടുകയായിരുന്നു. അനിമല്‍ ആംബുലന്‍സില്‍ കയറ്റുന്ന ദൗത്യം വിജയമായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്.

മയക്കുവെടിവെച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ അനിമല്‍ ആംബുലന്‍സിന് അരികില്‍ അരിക്കൊമ്പനെ എത്തിച്ച സമയത്താണ് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ച് ശക്തമായ മഴ എത്തിയത്. അതിനിടെ പ്ലാറ്റ്‌ഫോമില്‍ കയറാന്‍ കൂട്ടാക്കാതെ ശക്തമായ പ്രതിരോധമാണ് അരിക്കൊമ്പന്‍ തീര്‍ത്തത്. ആറുതവണ മയക്കുവെടിവെച്ചിട്ടും വര്‍ധിത വീര്യത്തോടെ കുങ്കിയാനകളോട് അരിക്കൊമ്പൻ പൊരുതുന്ന കാഴ്ചയാണ് പുറത്തുവന്നത്.
നാലു കുങ്കിയാനകള്‍ ചേര്‍ന്ന് അരിക്കൊമ്പനെ കുത്തി പ്ലാറ്റ്‌ഫോമിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും മൂന്ന് തവണയാണ് കുതറി മാറിയത്. ഒടുവില്‍ കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാണ് ലോറിയില്‍ കയറ്റിയത്. അന്തിമ ഘട്ടത്തില്‍ വീണ്ടും മയക്കുവെടിവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
