
വിദ്യാർത്ഥിനികൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കാസർകോട് ഗവ. കോളേജിലെ മുന്‍ പ്രിന്‍സിപ്പൽ ഡോ. എം. രമ. ചില വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോൾ അത് മൊത്തം വിദ്യാർത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിക്കപ്പെട്ടെങ്കിൽ അത് ഖേദകരമാണ്.
തൻ്റെ പരാമർശങ്ങൾകൊണ്ട് വിദ്യാർത്ഥികൾക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങൾക്കും കോളേജിൻ്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയുന്നുവെന്നു രമ വാർത്ത കുറിപ്പിലൂടെ പറഞ്ഞു.ഇതോടൊപ്പം തന്നെ എസ്.എഫ്.ഐ തനിക്കെതിരെ അപവാദ പ്രചരണം തുടരുകയാണെന്നും ദേഹോപദ്രവം ഏൽപ്പിച്ച് കൊല്ലുവാനുളള ശ്രമം നടത്തിയെന്നും രമ ആരോപിച്ചു.

കോളേജിൽ മയക്കുമരുന്ന് ഉപയോഗവും അരുതാത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ നേരത്തെ പറഞ്ഞിരുന്നത്. കോളേജിലെ മുന്‍ പ്രിന്‍സിപ്പലിൻ്റെ പരാമർശത്തിനെതിരെ മഹിളാ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. പ്രിന്‍സിപ്പല്‍ പോലുള്ള ഉന്നത തസ്തികയിലിരുന്ന് ഇത്രമാത്രം തരംതാഴരുതെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പറഞ്ഞു.
ഇതോടൊപ്പം എം. രമയ്‌ക്കെതിരെ എസ്.എഫ്.ഐയും രംഗത്തെത്തിയിരുന്നു. എം. രമ നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ഖേദകരമാണ്. രമയുടെ ഏകാധിപത്യ നിലപാടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കാനും മോശക്കാരായി ചിത്രീകരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു.
