
ചെന്നൈ: സ്‌കൂൾ വിദ്യാർഥിനികൾ ആത്മഹത്യ ചെയ്യുന്ന സംഭവം ആവർത്തിക്കുന്നതിൻ്റെ ഞെട്ടലിലാണ് തമിഴ്‌നാട്. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീണ്ടും ഒരു വിദ്യാർഥിനി കൂടി ആത്മഹത്യ ചെയ്തു. ശിവകാശിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ചൊവ്വാഴ്‌ചവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പുകൾ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് പ്ലസ് ടു വിദ്യാർഥിനികളും ഒരു പ്ലസ് വൺ വിദ്യാർഥിനിയും ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്‌ചകളിലായി നാല് വിദ്യാർഥിനികളാണ് തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.

കടലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്‌ച ജീവനൊടുക്കിയ മറ്റൊരാൾ. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ് ഉദ്യോഗസ്ഥ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പൊലീസ് പറഞ്ഞു.
കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചു. കുട്ടികളെ ലൈംഗിക, മാനസിക, ശാരീരിക പീഡനത്തിന് ഇരയാക്കുന്ന അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ജൂലൈ 13ന് കള്ളക്കുറിച്ചി ജില്ലയിലാണ്. സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പ്രതിഷേധം പിന്നീട് കലാപമായി മാറിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്‌ച തിരുവള്ളൂര്‍ ജില്ലയില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല… അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
