
ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ-യു.എസ് സംയുക്ത വ്യോമാഭ്യാസം. എക്‌സ്‌കോപ് ഇന്ത്യ 2023 സംയുക്ത വ്യോമാഭ്യാസത്തിൻ്റെ ഭാഗമായി യു.എസ് ബി-1ബി സൂപ്പര്‍സോണിക് ബോംബര്‍ വിമാനങ്ങള്‍ ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപത്തു കൂടി പറന്നു.
റോക്ക്‌വെല്‍ ബി1 ലാന്‍സര്‍ എന്നും അറിയപ്പെടുന്ന ബോംബര്‍ വിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിക്ക് 700 കിലോമീറ്റര്‍ അടുത്ത് വരെയെത്തി. ബെംഗളൂരുവില്‍ നിന്നാണ് യു.എസ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഇതാദ്യമാാണ് റോക്ക് വെല്‍ ബോംബര് വിമാനങ്ങള്‍ ഇന്ത്യയില്‍ പറക്കുന്നത്. ചൈനയുടെ ഇത്രയും അരികിലേക്ക് യു.എസ് ബോംബറുകള്‍ എത്തുന്നതും ആദ്യം.

ചൈനക്കെതിരെ കൂടുതല്‍ ആക്രമണോല്‍സുകമായ നിലപാടെടുക്കാന്‍ ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കുകയാണ് യു.എസെന്നാണ് ബെയ്ജിംഗിൻ്റെ വിലയിരുത്തല്‍. ഇന്ത്യയുമായുള്ള ബന്ധത്തിൻ്റെ കരുത്തും ആഴവും പ്രകടിപ്പിക്കാനാണ് ഇത്തരമൊരു സ്ട്രാറ്റജിക് ബോംബര്‍ വിമാനത്തെ സംയുക്ത പരിശീലനത്തിന് യു.എസ് അയച്ചതെന്ന് ചൈനയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനും പ്രതിരോധ വിദഗ്ധനുമായ സോംഗ് സോംഗ്പിംഗ് പറഞ്ഞു.
