
വിവാഹത്തിന് വേണ്ടി മാത്രമായുള്ള മതപരിവർത്തനം സ്വീകാര്യമല്ലെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. മതം മാറി വിവാഹിതരായ തങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ദമ്പതികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ഇത്തരത്തിൽ വിവാഹത്തിനു വേണ്ടി മാത്രം മതപരിവർത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് സമാനമായ വിഷയത്തിൽ 2014ലെ അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ത്രിപാഠി ഇങ്ങിനെ പറഞ്ഞത്.
ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്‌ലിം സമുദായത്തിൽ പെട്ട യുവതി വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രം വിവാഹത്തിന് ഒരു മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും വിവാഹത്തിനായി മാത്രമാണ് മതപരിവർത്തനം നടന്നതെന്നും കോടതി കണ്ടെത്തുകയായിരുന്നു.
രാജ്യത്തെ ഭരണഘടനയുടെ അനുഛേദം 226 പ്രകാരം ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതിനാൽ ദമ്പതികളുടെ ഹർജി തള്ളുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
