
ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിൽ തീയിട്ട പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് റിപ്പോർട്ടുകൾ. പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിലെ ആളിനോട് സാമ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇതേതുടർന്ന് പൊലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കാലിന് പൊള്ളലേറ്റതിന് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. അതേസമയം, എലത്തൂർ ട്രെയിൻ അക്രമത്തിലെ പ്രതി ഉത്തരേന്ത്യൻ സ്വദേശിയെന്നാണ് സൂചന. ഡൽഹിക്കടുത്തുള്ള നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫി എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ബാഗിൽ നിന്ന് കിട്ടിയ തെളിവുകളിൽ നിന്നാണ് ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി.ജി.പി അനിൽകാന്ത് അറിയിച്ചിരുന്നു.
അതേസമയം കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീവച്ച സംഭവത്തിൽ പുറത്ത്‌വിട്ട ദൃശ്യങ്ങളിൽ ഉള്ളത് മറ്റൊരാളെന്ന് പോലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കപ്പാട് സ്വദേശ് ഫായിസ് മൻസൂറാണ്. യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.
