സങ്കടക്കടലായി നാട്, അജീഷ് ഇനി ഓര്‍മ്മ; സംസ്‌കാരത്തിന് വൻ ജനാവലി, കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സങ്കടക്കടലായി നാട്, അജീഷ് ഇനി ഓര്‍മ്മ; സംസ്‌കാരത്തിന് വൻ ജനാവലി, കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കല്‍പ്പറ്റ / വയനാട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വന്‍ ജനാവലിയാണ് അജീഷിനെ യാത്രയാക്കിയത്. സംസ്‌കാര ചടങ്ങുകള്‍ നടന്ന പടമല സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍ തടിച്ചു കൂടിയവരുടെ എല്ലാം ഹൃദയം വിങ്ങുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്‌ച രാത്രി എട്ടരയോടെയാണ് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങിയത്.

കൊയിലേരിയില്‍ നിന്ന് വിലാപയാത്ര ആയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെ അജീഷിൻ്റെ മൃതദേഹവുമായി ജനക്കൂട്ടം മാനന്തവാടി ഗാന്ധി പാര്‍ക്കിലും പിന്നീട് സബ് കളക്ടറുടെ കാര്യാലയ പരിസരത്തും സമരം ചെയ്‌തിരുന്നു.

അതേസമയം, അജീഷിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം അറിയിച്ചു. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കുന്നത്.

അജീഷിൻ്റെ രണ്ട് കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വീതം മാനന്തവാടിയിലെ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റും ഇടും. കേരള വനം വകുപ്പും കുടുംബത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്‌ച രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുക ആയിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണ് കാട്ടാന എത്തിയത്. തുടർന്ന് ആന നാട്ടിൽ വ്യാപക അക്രമം നടത്തുകയായിരുന്നു.

0Shares