
തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ടയേർഡ് ഉദ്യോഗസ്ഥ മനോരമയെ കൊലപ്പെടുത്തിയത് അസാം സ്വദേശി ആദം അലിയാണെന്ന് പൊലീസ് ഉറപ്പിച്ചത് സി.സി ടി.വി ദൃശ്യങ്ങളിലൂടെ ലഭിച്ച തെളിവുകളിൽ.
സമീപത്തെ അടഞ്ഞുകിടന്ന വീട്ടിലെ സി.സി.ടി.വി കാമറകളില്‍ നിന്നാണ് ഇയാള്‍ മൃതദേഹവും ചുമന്ന് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട് പോകുന്ന ദൃശ്യങ്ങളും കിട്ടി. തുടര്‍ന്ന് ഫോട്ടോ ശേഖരിച്ച് ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ തയ്യാറാക്കി പൊലീസ് നടത്തിയ ചടുല നീക്കങ്ങളിലൂടെയാണ് അടുത്ത ദിവസം തന്നെ പ്രതിയെ പിടിക്കാനായത്.
സമീപത്ത് നിര്‍മ്മാണത്തിലുള്ള വീടിൻ്റെ ഒന്നാം നിലയില്‍ നിന്ന് മനോരമയുടെ വീടിൻ്റെ സണ്‍ഷേഡിലിറങ്ങി മതില്‍ വഴിയാണ് പ്രതി വീട്ടുവളപ്പില്‍ കടന്നത്. വീടിൻ്റെ പിന്‍വാതില്‍ വഴി അകത്തുകടന്ന പ്രതി മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.

കവര്‍ച്ചയ്ക്ക്ശേഷം കയറുപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച് ഇഷ്ടിക കൂട്ടികെട്ടി മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് പുറത്തിറക്കി. തുടര്‍ന്ന് മതിലിന് മുകളിലൂടെ തൊട്ടടുത്ത കോംബൗണ്ടിൽ എത്തിച്ച് കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീട് നിര്‍മ്മാണ ജോലിക്കെത്തിയ ഇയാള്‍ ദിവസങ്ങളോളം മനോരമയുടെ വീട് നിരീക്ഷിച്ചിരുന്നതായും പൊലീസിന് സംശയമുണ്ട്. മനോരമയുടെ ഭര്‍ത്താവ് പുറത്തേക്ക് പോയത് കണ്ടാകാം വീട്ടിലേക്ക് കയറിയത്. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സംശയിക്കുവെങ്കിലും പരസഹായം ലഭിച്ചിരുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരും. പിടിയിലായ ഇയാളുടെ പക്കല്‍ നിന്ന് അരലക്ഷത്തിൽ അധികം രൂപ കണ്ടെത്തിയതായും കൃത്യത്തിന് ശേഷം ഫോണ്‍ തല്ലിപ്പൊളിച്ചതായും പറയപ്പെടുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യങ്ങൾ എല്ലാം സ്ഥിരീകരിക്കുന്നില്ല.
ആദം അലിയുടെ ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരില്‍ നിന്ന് ഇയാളെക്കുറിച്ച് കൂടുതലൊന്നും അറിയാന്‍ പൊലീസിന് കഴിഞ്ഞില്ല. അസാമില്‍ ഒരേ ജില്ലക്കാരാണെങ്കിലും വ്യത്യസ്ത ഗ്രാമക്കാരാണ് മറ്റുള്ളവര്‍. അതിനാല്‍ പ്രതിയുടെ പൂര്‍വകാലമോ ക്രിമിനല്‍ പശ്ചാത്തലമോ ഇവരില്‍ നിന്ന് പൊലീസിന് മനസിലാക്കാനായില്ല.

ഞായറാഴ്‌ച പണിയില്ലാത്തതിനാല്‍ ഇവര്‍ പുറത്ത് പോകാന്‍ പ്ളാന്‍ ചെയ്തിരുന്നു. ഇതിനിടെയാണ് ആദം മനോരമയുമായി വാക്കേറ്റമുണ്ടായെന്നും തര്‍ക്കത്തിനിടെ താന്‍ അവരെ തല്ലിയെന്നും ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞ് സ്ഥലം വിട്ടത്. കേരളത്തില്‍ മൂന്നുവര്‍ഷത്തിൽ അധികമായി ജോലി ചെയ്യുന്ന ഇവര്‍ രണ്ടാഴ്‌ച മുമ്പാണ് കേശവദാസപുരത്ത് ജോലിക്കെത്തിയത്. ഇവിടെ തന്നെയായിരുന്നു താമസം.
പബ്‌ജി കളിയില്‍ ഹരം
അധികം സംസാരിക്കാനോ ആരുമായും ഇടപെടാനോ തയ്യാറാകാത്ത പ്രകൃതമാണ് ആദം അലിയുടെ എന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. ജോലി കഴിഞ്ഞ് പബ്‌ജി കളിയില്‍ മുഴുകുന്നതായിരുന്നു ശീലം. ആദമിനെ ചോദ്യം ചെയ്ത ശേഷമേ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കണോ എന്ന കാര്യത്തിലടക്കം തീരുമാനമുണ്ടാകൂ എന്നാണു പോലീസ് വിഭാഗം നൽകുന്ന വിവരം.
