
പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ആക്‌സിസ് ബാങ്ക്- മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കനത്ത നടപടി സ്വീകരിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആണ്ട് ഡെവലപ്മെണ്ട് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ).
ഇടപാട് രംഗത്തെ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഈ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ മൂന്നുകോടി രൂപ പിഴ ചുമത്തിയത്. കൂടാതെ, 21 ദിവസത്തിനകം രണ്ടുകോടി രൂപ അടയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്‌സിസ് ബാങ്കും മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള ഇടപാടുകള്‍ ഐ.ആര്‍.ഡി.എ.ഐ ചട്ടത്തിൻ്റെ ലംഘനമാണെന്ന് കണ്ടെത്തിയതോടെ ആണ് നടപടി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021 മാര്‍ച്ച് മാസത്തില്‍ ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫിൻ്റെ 0.998 ശതമാനം ഓഹരികള്‍ എം.എഫ്.എസ്.എസ്.എല്ലിന് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാട് ഐ.ആര്‍.ഡി.എ.ഐയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അക്കാലയളവില്‍ 166 രൂപ നിരക്കിലാണ് ഒരു ഷെയര്‍ വിറ്റഴിച്ചത്. ഷെയര്‍ അനുവദിക്കുമ്പോഴും, ഉടമകള്‍ക്ക് ഓഹരികള്‍ കൈമാറുമ്പോഴും ന്യായമായ മാര്‍ക്കറ്റ് മൂല്യം കണക്കാക്കണമെന്ന ചട്ടമുണ്ട്. എന്നാല്‍, 2021 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍, ഈ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ആക്‌സിസ് ബാങ്കും ഗ്രൂപ്പുകളും എം.എഫ്.എസ്.എസ്.എല്ലില്‍ നിന്നും ഷെയറുകള്‍ സ്വന്തമാക്കിയത്.
