
യുവാവിനെ കാറിലിട്ട് ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിയ്ക്ക് സൗദി വിചാരണ കോടതി വധശിക്ഷ വിധിച്ചു. സൗദി യുവാവ് ബന്ദര്‍ അല്‍ഖര്‍ഹദിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബറകാത്തിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ പ്രഖ്യാപിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് കൊലപ്പെട്ടയാളുടെ പിതാവ് വ്യക്തമാക്കി.

ഒന്നര മാസം മുമ്പാണ് സംഭവം. സൗദിയ വിമാന കമ്പനി ജീവനക്കാരനായ ബന്ദര്‍ അല്‍ഖര്‍ഹദിയെ സുഹൃത്ത് തന്ത്രപൂര്‍വം വിളിച്ചുവരുത്തി കാറിന് അകത്ത് അടച്ചിട്ട് വാഹനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തുകയും ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരണപ്പെടുകയുമായിരുന്നു. എന്ത് തെറ്റാണ് ചെയ്തതെന്ന് മരണ വെപ്രാളത്തില്‍ ബന്ദര്‍ അല്‍ഖര്‍ഹദി സുഹൃത്തിനോട് ചോദിക്കുന്നതിൻ്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
20 വര്‍ഷമായി സൗദിയയില്‍ കാബിന്‍ക്രൂ ആയി ജോലി ചെയ്യുന്ന ബന്ദറിനെ സഹപ്രവര്‍ത്തകന്‍ തന്നെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
