
ബോവിക്കാനം / കാസർകോട്: പിഗ്‌മി ഏജണ്ടിനെ ആക്രമിച്ച് പണം കൊള്ളയടിച്ച കേസിൽ അറസ്റ്റിലായ രണ്ടുപേർ റിമാണ്ടിൽ. ബോവിക്കാനത്തെ ക്വർട്ടേസിൽ താമസക്കാരനായ മുഹമ്മദ് റഫീഖ്(26) അമ്മങ്കോട്ടെ നൗഫൽ അലി(19) എന്നിവരെയാണ് കോടതി റിമാണ്ട് ചെയ്‌തത്. ആദൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാറും സംഘവുമാണ് ഇവരെ അറസ്റ്റു ചെയ്‌തത്.
യൂണിയൻ ബാങ്ക് ബോവിക്കാനം ശാഖയിലെ പിഗ്‌മി ഏജണ്ട് എട്ടാംമൈലിലെ ബി.രാമകൃഷ്ണ(73)നെ ആക്രമിച്ചാണ് പണം കവർന്നത്. കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ഇക്കഴിഞ്ഞ ഒക്ടോബർ 28ന് ബോവിക്കാനം ടൗണിലെ ബി.എസ് ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിൻ്റെ പൂട്ട് പൊളിച്ച് ഒരുലക്ഷം രൂപ വിലവരുന്ന അടക്ക മോഷ്ടിച്ചെന്നാണ് ആദ്യ കേസ്. നവംബർ നാലിന് എട്ടാംമൈൽ സ്വദേശിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യാ ബോവിക്കാനം ശാഖയിലെ പിഗ്‌മി ഏജണ്ടായ ഒ.കെ രാമകൃഷ്ണനെ(73) തലയ്ക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്‌തെന്നാണ് മറ്റൊരു കേസ്
കളക്ഷൻ കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുകയായിരുന്ന രാമകൃഷ്ണനെ തലയ്ക്കടിച്ചു വീഴ്ത്തി 23,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്.
ബോവിക്കാനത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അടക്കയും കുരുമുളകും കവർച്ച ചെയ്‌തതും ഇരുവരുമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന നടപടികൾ പുരോഗമിച്ചു വരികയാണ്.
