
സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൺ സംവിധാനം നടപ്പാക്കും. ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥർ പഞ്ച് ചെയ്ത് മുങ്ങുന്നത് ഒഴിവാക്കാനാണ് നടപടി . ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി.
ആദ്യത്തെ രണ്ട് മാസം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ.
ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനവും പോരാതെ വന്നതോടെയാണിത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് തടയാനാണ് ആക്സസ് കൺട്രോൾ കൊണ്ടു വരുന്നത്.

ഓരോ ഉദ്യോഗസ്ഥനും നൽകുന്നത് വ്യത്യസ്ത കാർഡായതിനാൽ പോകുന്ന സമയവും തിരിച്ച് കയറുന്ന സമയവും കൃത്യമായി ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. സെക്രട്ടേറിയേറ്റിലെ ജീവനക്കാരുടെ സംഘടനകൾ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ചാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
