
ഇംഗ്ലണ്ട്: കാൻസറിനെതിരെ പുതിയ കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട് മെഡിക്കൽ സയൻസ്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാൻസര്‍ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്നാണ് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്‌ധർ പറയുന്നത്. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് (എൻ.എച്ച്.എസ്) ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
മെഡിസിൻസ് ആൻഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസിയുടെ (എം.എച്ച്.ആര്‍.എ) അംഗീകാരവും മരുന്നിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുത്തിവെപ്പ് ആരംഭിച്ചതെന്ന് എൻ.എച്ച്.എസ് പറഞ്ഞു.
കാൻസറിന് എതിരായുള്ള ഇത്തരത്തിലൊരു ചികിത്സ ലോകത്ത് തന്നെ ആദ്യമായാണ് നടക്കുന്നത്. തൊലിപ്പുറത്ത് വെയ്‌ക്കുന്ന കുത്തിവെയ്പ്പാണിത്. നൂറുകണക്കിന് രോഗികള്‍ മരുന്ന് സ്വീകരിക്കാനായി തയ്യാറായി കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആരോഗ്യ രംഗത്തെ സുപ്രധാന റിപ്പോർട്ടുകൾ ലോകത്തെ അറിയിച്ചത്.

നിലവിലെ അറ്റെസോലിസുമാബ് (atezolizumab) അല്ലെങ്കില്‍ ടെസെൻട്രിക് (Tecentriq) രീതിയിലൂടെ രോഗികള്‍ക്ക് അവരുടെ സിരകളിലേക്ക് നേരിട്ട് ഒരു ഡ്രിപ്പിലൂടെയാണ് മരുന്ന് നല്‍കുന്നത്. ഈ ചികിത്സാ രീതി 30 മിനിറ്റോ ഒരു മണിക്കൂറോ വരെ നീളുന്നതാണ്. ചില രോഗികള്‍ക്ക് മരുന്ന് സിരയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകും. എന്നാല്‍ തൊലിപ്പുറത്തുള്ള പുതിയ രീതിയില്‍ കേവലം എഴ് മിനിറ്റ് മാത്രമായിരിക്കും എടുക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
റോഷെ കമ്പനിയായ ജെനെൻടെകാണ് പുതിയ അറ്റെസോലിസുമാബ് നിര്‍മിച്ചത്. കാൻസര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് ഈ മരുന്ന്. പുതിയ രീതിയിലൂടെ രോഗികള്‍ക്ക് സൗകര്യ പ്രദവും വേഗത്തിലുള്ളതുമായ ചികിത്സയും ലഭ്യമാക്കും. ഇതിന് പുറമെ, സമയവും ലാഭിക്കാം. ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷവും 3,600 രോഗികള്‍ക്ക് അറ്റെസോലിസുമാബ് ചികിത്സ നല്‍കുന്നത്. ഈ രോഗികള്‍ക്ക് പുതിയ രീതി ആശ്വാസമാകുമെന്നും എൻ.എച്ച്.എസ് വ്യക്തമാക്കി.
