
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കാശ്‌മീർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജമ്മു കാശ്‌മീർ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസാണ് അറസ്റ്റിലായത്. പയ്യന്നൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പൊലീസ് ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. മുംബൈയിൽ വിദ്യാർഥി ആണെന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയില്‍ എത്തിയ ഇയാള്‍ ഗേറ്റ് വഴി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ മുര്‍താസിനെ പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്‌തു.
അതിനിടെ കപ്പല്‍ശാലയിലെ വിവരങ്ങള്‍ സമൂഹ മാധ്യമ അക്കൗണ്ട് വഴി കൈമാറിയ കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അറസ്റ്റിലായ കപ്പല്‍ശാലയിലെ കരാര്‍ ജീവനക്കാരൻ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടൻ റിമാൻഡിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിരുന്നു.
