കാട്ടാന ആക്രമണത്തിന് ഇരയായ ഫോറസ്‌റ്റ്‌ വാച്ചർ മരണത്തിന് കീഴടങ്ങി; വന്യജീവി ആക്രമണങ്ങൾ തടയാൻ സമഗ്ര നയം വേണമെന്ന് ഹൈക്കോടതി, അമിക്കസ് ക്യുറിയെ നിയമിക്കാൻ നിർദേശിച്ചു

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing കാട്ടാന ആക്രമണത്തിന് ഇരയായ ഫോറസ്‌റ്റ്‌ വാച്ചർ മരണത്തിന് കീഴടങ്ങി; വന്യജീവി ആക്രമണങ്ങൾ തടയാൻ സമഗ്ര നയം വേണമെന്ന് ഹൈക്കോടതി, അമിക്കസ് ക്യുറിയെ നിയമിക്കാൻ നിർദേശിച്ചു

വയനാട്: കാട്ടാന ആക്രമണത്തില്‍ മരണം രണ്ടായി. കുറുവ ദ്വീപിലെ സുരക്ഷാ ജീവനക്കാരന്‍ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. പുല്‍പ്പുള്ളിക്ക് സമീപം വന അതിര്‍ത്തിയില്‍ ചെറിയമല ജംഗ്ഷനില്‍ രാവിലെ ഒമ്പതരയോടെ ആയിരുന്നു ആക്രമണം.

പോളിനെ മാനന്തവാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം 3.25 ഓടെ മരണം സംഭവിക്കുകയായിരുന്നു.

വന്യജീവി ആക്രമണങ്ങൾ തടയാൻ സമഗ്ര നയം വേണമെന്ന് കേരള ഹൈക്കോടതി പറഞ്ഞു. വിഷയത്തെ കുറിച്ച് പഠിക്കാൻ അമിക്കസ് ക്യുറിയെ നിയമിക്കാൻ വെള്ളിയാഴ്‌ച ഹൈക്കോടതി നിർദേശിച്ചു.

പോളിൻ്റെ ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ഗുരുതരമായ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. വാരിയെല്ലിന് അടക്കം മാരകമായി പരിക്കേറ്റിരുന്നു. പോളിനെ വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെത്തിക്കാന്‍ ആംബുലന്‍സിന് വഴി ഒരുക്കുന്നതിനായി ചുരത്തില്‍ ഗതാഗത നിയതന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2.55 ഓടെ മെഡിക്കല്‍ കോളില്‍ എത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന ഗൃഹനാഥൻ മരണമടഞ്ഞിരുന്നു. വയനാട്ടിൽ ശനിയാഴ്‌ച എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.

0Shares