
കാസർകോട്: ഫുട്ബോള്‍ കളി കാണാനെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദ്ദനം. സീനിയർ വിദ്യാർഥികളിൽ നിന്നുമാണ് ക്രൂര മർദ്ദനമേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രി ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. കാലിലെ എല്ല് പൊട്ടിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് വീട്ടിൽ എത്തിയത്. പള്ളിക്കര തെക്കേക്കുന്നിലെ വിശാഖ് കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി വൈരാഗ്യം തീർത്തതാണെന്നാണ് വിവരം. പത്താം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർഥികൾ ചേർന്ന് മർദിച്ചു എന്നാണ് പരിക്കേറ്റ വിദ്യാർത്ഥി പറയുന്നത്. വിശാഖിൻ്റെ ജ്യേഷ്ഠൻ, ഇതേ സ്കൂളില്‍ പത്തില്‍ പഠിക്കുന്ന പൃഥ്വിയെ സമീപത്തെ സ്കൂളിലെ വിദ്യാർഥികള്‍ മർദിച്ചിരുന്നതായും ഇത് ചോദ്യം ചെയ്തതിനാണ് വിശാഖിനെ മർദിച്ചതെന്നും വിശാഖിൻ്റെ അച്ഛൻ വിശ്വനാഥൻ പറഞ്ഞു.
