
ലിബിയന്‍ മരുഭൂമിയില്‍ കുടുങ്ങി വെള്ളവും ഭക്ഷണവും കിട്ടാതെ ഒരു കുടുംബത്തിലെ 8 പേർ മരിച്ചതായി റിപ്പോർട്ട്. കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളായിരുന്നു മരുഭൂമിയില്‍ നിന്നും കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇവർ സഞ്ചരിച്ച കാറും അതിനോട് ചേർന്ന് അവർ ഉപയോഗിച്ച വസ്തുക്കളും മൃതശരീരങ്ങളും കാണുന്ന ഫോട്ടോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും മറ്റുള്ള 13 പേരെക്കുറിച്ച് ഒരു വിവരവുമില്ല.
ലിബിയയിലെ കുഫ്ര സിറ്റിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു മൂന്ന് സ്ത്രീകളുടെയും അഞ്ച് പുരുഷന്മാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുഡാനിലെ അല്‍ ഫാഷിറില്‍ നിന്ന് ലിബിയയിലെ കുഫ്ര സിറ്റിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം നടന്നത്. മൃതശരീരങ്ങള്‍ കാറിനു സമീപത്തായിരുന്നു കിടന്നിരുന്നത്. മൃതശരീരങ്ങള്‍ അഴുകിയ നിലയിലായിരുന്നു. പല ശരീരങ്ങളും മണല്‍ മൂടിയ നിലയിലായിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കുടുംബം സുഡാനിലെ എൽ ഫാഷറിൽ നിന്ന് ലിബിയയിലെ കുഫ്ര നഗരത്തിലേക്ക് യാത്ര തിരിച്ചതെന്ന് ലിബിയൻ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. മരുഭൂമിയിലെ യാത്രയും മരണവും പോലീസിനെയും കുഴക്കുകയാണ്. 21 അംഗം സഞ്ചരിച്ചത് ഒരേ വാഹനത്തിലാണോ എന്നതും മാറ്റുവാഹനങ്ങൾ കൂടെ ഉണ്ടായിരുന്നോ എന്നതും അന്വേഷിച്ച് വരികയാണ്. വഴിതെറ്റി പരസ്പരം ആശയവിനിമയം നഷ്ട്ടപ്പെട്ട് അപകടം സംഭവിച്ചതാകാമെന്നാണ് പോലീസ് നിഗമനം.

വാഹനം കേടായതോ ഇന്ധനം തീർന്നതോ ആകാം ഇവരുടെ മുന്നോട്ടുള്ള യാത്രക്ക് വിലങ് തടിയായത്. സഹായത്തിന് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ വെള്ളവും ഭക്ഷണവും കിട്ടാതെ മരണത്തിന് കിഴടങ്ങേണ്ടിവന്നു. ഇവർക്കൊപ്പം യാത്രപുറപെട്ട 13 പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം മരണപ്പെട്ടവരുടെ കൈവശമുണ്ടായിരുന്ന വസിയത്ത് എഴുതിവെച്ച കത്ത് ഏറെ വേദനാജനകമായി. കത്തിലെ ഉള്ളടക്കം: ഇത് വായിക്കുന്നവർ ആരായിരുന്നാലും, ഇത് എൻ്റെ സഹോദരൻ്റെ നമ്പറാണ്. ‘സഹോദര ഉമ്മയെ നിങ്ങളുടെ അടുത്തെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പൊറുക്കണം. കരുണക്കായി പ്രാര്‍ഥിക്കുകയും ഖുര്‍ ആന്‍ ഹദ് യ ചെയ്യുകയും വേണം’
