
ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചാണ് അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ടാങ്കർ ബസ്സിലിടിച്ച് മറിഞ്ഞ നിലയിലാണ്. സംഭവം നടന്ന ഉടൻ സമീപവാസികൾ രക്ഷ പ്രവർത്തനം ആരംഭിച്ചു. എന്നാൽ 18 പേരും സംഭവസ്ഥലത്തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിൽ മരണപ്പെട്ടവരെ പോലീസ് നടപടിക്കായി റോഡിൽ തന്നെ കിടത്തി.

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനും നിർദ്ദേശം നൽകി. അപകടത്തിൽ അതീവ ദുഃഖവും നടുക്കവും രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മരണപ്പെട്ടവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
