
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തി. തോല്‍വി എന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നേരിയ ശതമാനം മാത്രമാണ്. വിവിധ കാരണങ്ങള്‍ പരീക്ഷയില്‍ തോറ്റുപോകുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള സന്ദേശവുമായി എത്തിയിരിക്കുകയാണ് മേജര്‍ രവി, അല്‍ഫോണ്‍സ് കണ്ണന്താനം ഐ.എ.എസ്, പി.വിജയന്‍ ഐ.പി.എസ് എന്നിവര്‍. മൂന്ന് പേരും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒരുവട്ടം പരാജയപ്പെട്ടവരും പിന്നീട് കഠിനാധ്വാനത്തിലൂടെ വിദ്യാഭ്യാസത്തിലും ജീവിത്തതിലും നേട്ടങ്ങള്‍ കരസ്ഥമാക്കിയവരുമാണ് എന്നതാണ് ശ്രദ്ധേയം.

പൊതുസമൂഹത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം സംബന്ധിച്ച് പഴയ ആകാംക്ഷയും പ്രാധാന്യവുമില്ലെങ്കിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അതിന് ഒട്ടും കുറവില്ല.
മേജര്‍ രവി
എസ്.എസ്.എല്‍.സി പോലുള്ള പരീക്ഷയുടെ ജയപരാജയങ്ങളോ മാര്‍ക്കോ അല്ല ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തെ തീരൂമാനിക്കുന്നതന്നാണ് മേജര്‍ രവി അഭിപ്രായപ്പെടുന്നത്. പലപ്പോഴും സങ്കടകരമായിട്ടുള്ള കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷവും അതിന് മുമ്പത്തെ വര്‍ഷവും കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തോറ്റു അല്ലെങ്കില്‍ മാര്‍ക്ക് കുറഞ്ഞു എന്ന് സാഹചര്യത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിന്തയില്‍ പല കടുംകൈകളും ചെയ്യുന്നത് നാം കാണുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കുട്ടികളോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ ആ കടുംകൈയും ചെയ്ത് അങ്ങ് പോവും. നിങ്ങളെ ഈ പ്രായംവരെ വളര്‍ത്തിക്കൊണ്ടുവന്ന അച്ഛനും അമ്മയും കൂട്ടുകാരുമൊക്കെ വിഷമിക്കും. പത്താംക്ലാസും തോറ്റ ഞാന്‍ പട്ടാളത്തില്‍ കയറുകയും പിന്നീട് അവിടിരുന്ന് പ്രീഡിഗ്രിയുമൊക്കെ പോസ്റ്റലായി ചെയ്ത് പാസായി ഈ ലെവലിലുള്ള ഒരു ഓഫീസറായി വിരമിക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ പലതും മനസ്സിലാക്കേണ്ടതുണ്ട്. ഈ പരീക്ഷയുടെ മാര്‍ക്കല്ല, നിങ്ങളുടെ ജീവിതത്തെ നിശ്ചയിക്കുന്നത്. ഇത് നിങ്ങള്‍ ഒരു വാശിയോടെ ഏറ്റെടുക്കണമെന്നും മേജര്‍ രവി അഭിപ്രായപ്പെടുന്നു.
അല്‍ഫോണ്‍സ് കണ്ണന്താനം ഐ.എ.എസ്
എസ്.എസ്.എല്‍.സി ഫലം പുറത്ത് വന്നപ്പോൾ വിജയികളാവുന്നവര്‍ക്ക് സ്വാഭാവികമായും ഒത്തിരി അഭിനന്ദനം കിട്ടുമെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഐ.എ.എസ് പറഞ്ഞ് തുടങ്ങിയത്. അവരെയൊക്കെ ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലമായിട്ടാണ് ഇത്ര വലിയ വിജയം നേടാനായത്. പക്ഷ, എനിക്ക് പറയാനുള്ളത് മാര്‍ക്ക് പ്രതീക്ഷിച്ചത് പോലെ കിട്ടാതിരിക്കുന്ന വിദ്യാര്‍ത്ഥികളോടാണ്. വൈദ്യുതി ഇല്ലാത്ത ഒരു ഗ്രാമത്തിലെ മലയാളം മീഡിയത്തിലായിരുന്നു ഞാൻ പഠിച്ചത്. പത്താം ക്ലാസില്‍ എനിക്ക് ലഭിച്ച മാര്‍ക്ക് 42 ശതമാനമായിരുന്നു. അത് തന്നെ വലിയ കാര്യമായിരുന്നു. ഞാന്‍ തോറ്റുപോകുമെന്നായിരുന്നു കരുതിയത്. ജയിച്ചതോടെ വീട്ടില്‍ വലിയ ആഘോഷമായിരുന്നുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.

ഇന്ന് 99 ശതമാനം മാര്‍ക്ക് കിട്ടിയ കുട്ടിയോട് അമ്മ ചോദിക്കുക ഒരു ശതമാനം മാര്‍ക്ക് എവിടെ പോയെന്നാണ്. മാര്‍ക്ക് കുറവായതിനാല്‍ മനസ് മടുക്കേണ്ട ആവശ്യമില്ലെന്നാണ് എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്. വലിയ സ്വപ്‌നങ്ങള്‍ നമുക്ക് കാണാനുള്ളത്. പത്തിൽ പഠിക്കുന്നവർക്ക് 15 വയസ്സ് പ്രായമേയുള്ളു. ജീവിതത്തില്‍ എന്ത് നേടിയെടുക്കാന്‍ വിചാരിച്ചാലും അവിടെ എത്താന്‍ സാധിക്കും. ആ സ്വപ്നം നമ്മള്‍ കാണണം. ആ സ്വപ്നത്തിന് പുറകെ പോവാനുള്ള ദൃഢനിശ്ചയം ഉണ്ടാവണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.
പി.വിജയന്‍ ഐ.പി.എസ്
റിസല്‍ട്ട് വരുമ്പോള്‍ ചിലയാളുകള്‍ക്ക് നല്ല മാര്‍ക്ക് കിട്ടും. അവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പി.വിജയന്‍ ഐ.പി.എസും പറഞ്ഞു. ഈ പ്രയാസത്തിന് ഇടയിലും കഠിനാധ്വാനത്തിലൂടെയാണ് അവര്‍ വിജയിച്ചത്.

ചിലയാളുകള്‍ പ്രതീക്ഷിച്ച അത്രയും മാര്‍ക്ക് കിട്ടിക്കാണില്ല. മറ്റു ചിലര്‍ക്ക് മോശപ്പെട്ട രീതിയിലുള്ള മാര്‍ക്കായിരിക്കും. പക്ഷെ, എസ്.എസ്.എല്‍.സി പരീക്ഷാഫലം കൊണ്ട് മാത്രം ജീവിതം അവിടെ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. അതൊരു ഘട്ടം മാത്രമാണ്. ഇവിടുന്ന് എങ്ങോട്ട് പോവുന്നു എന്നതാണ് പ്രധാനമെന്നും പോലീസ് ഓഫിസർ കൂട്ടിച്ചേര്‍ത്തു.
