കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി; പ്രതി റിയാസ് അബൂബക്കറിന് 10 വർഷം കഠിനതടവ്, റിയാസ് സ്വയം ചാവേറാകാൻ പദ്ധതി ഇട്ടിരുന്നു എന്നാണ് എൻ.ഐ.എ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി; പ്രതി റിയാസ് അബൂബക്കറിന് 10 വർഷം കഠിനതടവ്, റിയാസ് സ്വയം ചാവേറാകാൻ പദ്ധതി ഇട്ടിരുന്നു എന്നാണ് എൻ.ഐ.എ

കൊച്ചി: കേരളത്തിൽ സ്‌ഫോടന പരമ്പരയും ചാവേർ ആക്രമണവും ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്. എറണാകുളം എൻ.ഐ.എ കോടതിയുടേതാണ് വിധി. റിയാസ് കുറ്റക്കാരനെന്ന് എൻ.ഐ.എ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി.

പ്രതിക്കെതിരെ എൻ.ഐ.എ ചുമത്തിയ യു.എ.പി.എ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. 38ാം വകുപ്പ് പ്രകാരം 10 വർഷവും 39ാം വകുപ്പ് പ്രകാരവും 10 വർഷവും ഗൂഢാലോചനക്ക് (120 ബി) 5 വർഷവുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. 1.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് റിയാസ് അബൂബക്കർ കേരളത്തിൽ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. 2018 മെയ് 15നാണ് റിയാസ് അബൂബക്കറിനെ ഐ.എസ് ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകൾ അറസ്റ്റിൻ്റെ സമയത്ത് പിടിച്ചെടുത്തിരുന്നു.

റിയാസ് സ്വയം ചാവേറാകാൻ പദ്ധതി ഇട്ടിരുന്നുവെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഭീകരാക്രമണത്തിലായി കേരളത്തിൽ നിന്നുള്ള യുവാക്കളെ റിയാസ് സോഷ്യൽ മീഡിയ വഴി സ്വാധീനിക്കാൻ ഉൾപ്പെടെ ശ്രമിച്ചിരുന്നു. ഇതിനായുള്ള തെളിവുകളിൽ ഇയാളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ പറയുന്നു.

0Shares