
പാലക്കാട്: പാലക്കാട് റെയില്‍വേ സംരക്ഷണ സേനയും എക്സൈസും ചേര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പത്ത് കോടിയുടെ രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. അഞ്ചുകിലോ 300 ഗ്രാം വീതമുള്ള ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ ഇടുക്കി, കണ്ണൂര്‍ സ്വദേശികളായ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യന്‍, കണ്ണൂര്‍ കേളകം സ്വദേശി ആല്‍ബിന്‍ ഏലിയാസ് എന്നിവരില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഇരുവരും കാരിയര്‍മാരാണെന്ന് ആര്‍.പി.എഫ് അറിയിച്ചു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ച് അവിടെ നിന്നും വിമാന മാര്‍ഗ്ഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂര്‍, ദുബായ് എന്നീ വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍ ആണ് ഇവരെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിവിധ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
