കോഴിക്കോട്/ മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിനെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി യു.ഡി.എഫ്. കോഴിക്കോട് – മലപ്പുറം ജില്ലകളിലെ എം.പി മാരടക്കമുള്ള ജനപ്രതിനിധികളുടെ യോഗത്തിലാണ് പ്രക്ഷേഭത്തിന് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയതിന് സമാനമായ ഇന്ധന നികുതി ഇളവ് കരിപ്പൂര്‍ വിമാന സര്‍വ്വീസിലും വേണമെന്നാണ് പ്രധാന ആവശ്യം. കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി 28 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ച് നല്‍കിയിരുന്നു. എന്നാല്‍ കരിപ്പൂരിന്‍റെ നികുതി 28 ശതമാനത്തില്‍ തുടരുകയാണ്.
ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ സാമ്പത്തികമായി ബാധിക്കുന്നു. ഇക്കാര്യം ജനപ്രതിനിധികള്‍ നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. അതിനാൽ വിഷയം നിയമസഭയില്‍ ഉന്നയിക്കാനും ആവശ്യമെങ്കില്‍ മുഖ്യമന്തിയെ വീണ്ടും കാണാനും യോഗം തീരുമാനിച്ചതായി കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അടുത്ത മാസം ഒമ്പതിന് കരിപ്പൂരില്‍ ജനപ്രതിനിധികള്‍ സത്യഗ്രഹമിരിക്കും. വിവേചനത്തിനെതിരെ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. എം.കെ.രാഘവന്‍ എം.പി, എം.എല്‍.എമാരായ എം.കെ.മുനീര്‍, പാറക്കല്‍ അബ്ദുള്ള, മഞ്ഞളാംകുഴി അലി, അബ്ദുള്‍ ഹമീദ്, ടി.വി.ഇബ്രാഹിം അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.