
കാസർകോട്: വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്നാല്‍ നിയമ നടപടികളിലൂടെ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നീലേശ്വരം ഡിവൈന്‍ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജോലി ചെയ്തിരുന്ന യുവതിയെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന യുവതിയുടെ പരാതി പരിഗണിച്ച കമ്മീഷന്‍ ആരാന്നൊ നീതി അര്‍ഹിക്കുന്നത് അവര്‍ക്ക് നീതി കൊടുക്കുമെന്ന് പറഞ്ഞു.

സ്‌കൂളിലെ ഓഡിറ്റിംഗ് കണക്ക് പരിശോധിച്ച കമ്മീഷന് പ്രഥമദ്യഷ്ടിയാല്‍ തന്നെ യുവതി നിരപരാധിയാണെന്ന് ബോധ്യപ്പെട്ടു.കമ്മീഷന്‍ ആവിശ്യപ്പെട്ടിട്ടും ഹാജരാാകാതിരുന്ന സ്‌കൂള്‍ മാനേജരെ അടുത്ത തവണ നിയമ നടപടികളിലൂടെ ഹാജരാക്കാനും നിർദേശം നൽകി. മൂന്ന് ജീവനക്കാര്‍ പ്രമുഖ ചിട്ടി കമ്പനിക്കെതിരെ ശമ്പളം നൽകിയില്ലെന്ന പരാതിയില്‍മേല്‍ ജില്ലാ ലേബര്‍ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അദാലത്തില്‍ പരിഗണിച്ച 22 കേസുകളില്‍ ഏഴ് കേസുകള്‍ക്ക് പരിഹാരമായി. 14 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ. ഷാഹിദ കമാല്‍, ഇ എന്‍ രാധ, അഡ്വ. എ.പി ഉഷ, അഡ്വ. കെ.ജി ബീന, വനിത SI ശാന്ത എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
