
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാർ. ഉപമുഖ്യമന്ത്രിമാർ ഉൾപ്പടെ 25 അംഗ മന്ത്രിസഭ ശനിയാഴ്ച അമരാവതിയിൽ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഒരു സംസ്ഥാനത്ത് ഇത്രയുമേറെ ഉപമുഖ്യന്മാർ. വിവിധവിഭാഗങ്ങളുടെ പ്രതിനിധികളായിട്ടാണ് അഞ്ച് ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതെന്ന് ജഗൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പട്ടികജാതി, പട്ടികവർഗം, പിന്നാക്കവിഭാഗം, ന്യൂനപക്ഷം, കാപ്പുസമുദായം തുടങ്ങിയവരെയാവും ഇവർ പ്രതിനിധാനം ചെയ്യുന്നത്. രാവിലെ 11.50-ന് അമരാവതിയിലെ വെലഗപ്പുടി സെക്രട്ടേറിയറ്റിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ വൈ.എസ്.ആർ. കോൺഗ്രസ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയായി ജഗൻ ഒരാഴ്ചമുമ്പ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
175 അംഗ നിയമസഭയിൽ 151 എം.എൽ.എ.മാരുടെ വൻഭൂരിപക്ഷവുമായാണ് വൈ.എസ്.ആർ. കോൺഗ്രസ് അധികാരത്തിലെത്തിയത്. ശനിയാഴ്ച അധികാരമേൽക്കുന്ന മന്ത്രിമാരിൽ 90 ശതമാനം പേരെയും രണ്ടരവർഷത്തിനുശേഷം മാറ്റി പുതിയവരെ മന്ത്രിമാരാക്കും. മന്ത്രിസ്ഥാനം നഷ്ടമാകുന്നവർക്ക് പാർട്ടിസ്ഥാനങ്ങൾ നൽകുമെന്നും ജഗൻ അറിയിച്ചു.
