മുംബൈ: സമൂഹത്തിന് സംവരണം ആവശ്യപ്പെട്ട് മറാത്ത ഗ്രൂപ്പുകള്‍ മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ബന്ദില്‍ പലയിടത്തും അക്രമം. ഔറംഗാബാദിലെ മറാത്ത യുവാവിന്റെ മരണത്തിനെതിരെ പ്രതിഷേധിച്ച് 16 ശതമാനം സംവരണം ആവശ്യപെട്ടാണ് മുംബൈയില്‍ ബന്ദ് ആഹ്വനം ചെയ്തത്. മുംബൈ, നവിമുംബൈ, താണെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളിലാണ് ക്രമസമാധാനം അവതാളത്തിലായിരിക്കുന്നത്. ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞും, സ്വകാര്യ വാഹങ്ങള്‍ തടഞ്ഞും സമരക്കാര്‍ പ്രതിഷേധം അറിയിച്ചു.
റോഡില്‍ ടയറുകള്‍ കത്തിച്ചും കടകള്‍ അടപ്പിച്ചും ബി. ജെ.പി സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും മാറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തെ സമരഭൂമിയാക്കി. തുടര്‍ന് ഉണ്ടായ പ്രതിഷേധത്തില്‍ മൂന്ന് കോണ്‍ട്രാക്ടര്‍മാരും ഒന്‍പത് പോലീസുകാര്‍ക്കും പരിക്കേറ്റു. മുംബൈ പുണെ എക്സ്പ്രസ് ഹൈവേയും ഗോവയിലേക്കുള്ള ദേശീയ പാതയും കടന്നു പോകുന്ന പന്‍വേല്‍ ജംഗ്ഷന്‍ സമരക്കാരുടെ അധീനതയിലായതോടെ ഗതാഗതം താറുമാറായി.
ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി തടസപ്പെട്ടിരിക്കയാണ്. പല സ്വകാര്യ വാഹങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ചിലയിടങ്ങളില്‍ ഷോപ്പുകള്‍ അടപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നു. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് നടന്നു വരുന്ന സമരത്തിന് തിരഞ്ഞെടുപ്പ് സംജാതമായ വേളയില്‍ അനുകൂലമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈകൊള്ളുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് മാറാത്ത സമുദായം. അതേസമയം ഇന്ന് മറാത്ത വിഭാഗക്കാര്‍ മുംബൈ നഗരത്തില്‍ നടത്തിവന്ന ബന്ദ് പിന്‍വലിച്ചു. ജനങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ എത്തുന്നതിനാണ് ബന്ദ് പിന്‍വലിച്ചതെന്ന് മറാത്ത ക്രാന്തി മോര്‍ച്ച അറിയിച്ചു.
മഹാരാഷ്ട്ര മറാത്ത ബന്ദ് അക്രമാസക്തം; ഗതാഗതവും സ്തംഭിച്ചു