
തിരുവനന്തപുരം/ എറണാകുളം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനം. സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും. ഫ്ലാറ്റിനെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം മരടിലെ ഫ്ളാറ്റ് വിഷയത്തിൽ നിലപാട് അറിയിച്ച് വിവിധ പാർട്ടി നേതാക്കൾ രംഗത്ത് വന്നു. ഉടമകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിര്‍മ്മാതാക്കളാണ് നിയമലംഘനം നടത്തിയത്. അവരെക്കൊണ്ട് തന്നെ പുനരധിവാസത്തിനുള്ള നടപടി എടുപ്പിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍, ഇതിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടം ഈടാക്കണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിലുള്ള നിയമലംഘനം പരിഹരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളരുതെന്നും ആര്‍.എസ്.പി നേതാക്കൾ പറഞ്ഞു. സുപ്രീം കോടതി വിധിയെ അനുകൂലിച്ച് നേരത്തെ വി.എസ് രംഗത്ത് വന്നിരുന്നു.
