
പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം നടത്തുന്നവരെ അവരുടെ വസ്ത്രംകൊണ്ടു തിരിച്ചറിയാമെന്ന വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി ദുംകയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി പ്രക്ഷോഭകരെ വസ്ത്രം കൊണ്ടു തിരിച്ചറിയാം എന്ന പരാമര്‍ശം നടത്തിയത്.
ഞങ്ങളുടെ തീരുമാനം 1000% ശരിയാണെന്ന് കോൺഗ്രസിൻെറ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. പാർലമെന്റിൽ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയാണ്- മോദി പറഞ്ഞു. അയൽ രാജ്യത്ത് പീഡനത്തിനിരയായ മതവിഭാഗങ്ങളെ ഇന്ത്യൻ പൗരന്മാരാക്കാൻ അനുവദിക്കുന്ന തീരുമാനം 1000 ശതമാനം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ ആയത് കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് ജീവിതം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇവിടെ അഭയം ലഭിക്കും. പൗരത്വ നിയമം ആയുധമാക്കി വടക്കുകിഴക്കൻ മേഖലയിലും അസമിലും കോൺഗ്രസ് പ്രശ്‌നമുണ്ടാക്കുന്നുവെന്ന് മോദി ആരോപിച്ചു. മോദിയും പാർലമെന്റും ഈ നിയമം ഉണ്ടാക്കി രാജ്യത്തെ രക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡ് മുക്തി മോർച്ചയെയും (ജെ.എം.എം) കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. ജാർഖണ്ഡ് വികസിപ്പിക്കുന്നതിന് ഈ പാർട്ടികൾക്ക് ഒരു പദ്ധതിയും ഇല്ലെന്ന് മോദി ആരോപിച്ചു.
