
തിരുവനന്തപുരം: സംസ്ഥാനത്തില്‍ പൊതുപരീക്ഷകളെഴുതുന്ന രോഗബാധിതരായ വിദ്യാർഥികൾക്ക് ആശ്വാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.ഇത് പ്രകാരം ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ ഉപകരണങ്ങളും മധുരപലഹാരങ്ങളും പരീക്ഷാഹാളിൽ കൊണ്ടുവരാൻ അനുമതി ഉണ്ടാകും. ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയളവ് കുറയുന്ന സാഹചര്യത്തിൽ പരീക്ഷ തടസ്സപ്പെടാതെ തന്നെ ഇത് പരിഹരിക്കുകയാണ് നടപടിയുടെ ലക്ഷ്യം. ശരീരത്തിൽ ഇൻസുലിൻ അളവ് ക്രമാതീതമായിക്കുറയുന്ന ടൈപ്പ് 1 പ്രമേഹം.

വിദ്യാർത്ഥി – യുവജന സംഘടനകൾ നൽകിയ അപേക്ഷയെത്തുടർന്നാണ് വകുപ്പ് ഉത്തരവിറക്കിയത്. മിഠായിക്കും ഇൻസുലിനും പുറമെ ഇൻസുലിൻ പമ്പ്, ഇൻസുലിൻ പേന, വെള്ളം, ഷുഗർ ഗുളിക, ചോക്ലേറ്റ്, പഴങ്ങൾ, സ്നാക്സ് എന്നിവയും സാൻഡ്‌വിച്ച് പോലുള്ള ഭക്ഷണപദാർഥങ്ങളും ഹാളിൽ ഇനിമുതൽ അനുവദനീയമാണ്.
പക്ഷെ, ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഡോക്ടറുടെ സർട്ടിഫിക്കറ്റ്, മുഴുവൻ ചികിത്സാറിപ്പോർട്ട് എന്നിവ വിദ്യാർത്ഥി ഹാജരാക്കണം. മാത്രമല്ല, രോഗാവസ്ഥ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള പ്രധാനാധ്യാപകന്റെയോ പ്രിൻസിപ്പലിന്റെയോ സാക്ഷ്യപത്രവും ആവശ്യമാണ്. പരീക്ഷയുടെ മേൽനോട്ടം വഹിക്കുന്ന അധ്യാപകനാണ് ഭക്ഷണ പദാര്‍ത്ഥങ്ങൾ സൂക്ഷിക്കുക. ഇവ ആവശ്യസമയത്ത് വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയുന്ന തരത്തിലായിരിക്കും ക്രമീകരണങ്ങൾ.
