പന്തം വീശലിലെ കളിയാശാന്‍ അരയിയിലെ ശശിധരന്‍ ഇനി ഓര്‍മ്മ

  • Post category:obitury
  • Reading time:1 min read
You are currently viewing പന്തം വീശലിലെ കളിയാശാന്‍ അരയിയിലെ ശശിധരന്‍ ഇനി ഓര്‍മ്മ

കാഞ്ഞങ്ങാട്: പന്തം വീശി കളിയുടെ ആശാനും കളരിയഭ്യാസിയും പൂരക്കളി കലാകാരനുമായ അരയി പാലക്കാലിലെ ശശിധരന്‍ ഇനി ഓര്‍മ്മ. നാലുപതിറ്റാണ്ടിലേറെക്കാലം പന്തം വീശി കളിയില്‍ നിറ സാന്നിധ്യമായിരുന്ന ശശിധരന്‍ (67) മത്തെ വയസിലാണ് വിടചൊല്ലിയത്. അരയി, കാലിച്ചാം പൊതി, മോനാച്ച, നീലാങ്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഉത്സവങ്ങളും ക്ലബ്ബുകളുടെ വാര്‍ഷികവും നടക്കുമ്പോള്‍ കാണികളെ ആവേശം കൊള്ളിക്കുന്ന പന്തം വീശല്‍ അരങ്ങേറുമ്പോള്‍ പിന്നണിയില്‍ പരിശീലകനായി ശശിധരന്‍ ഉണ്ടായിരുന്നുവെന്നത് പുതുതലമുറയ്ക്ക് കേട്ടറിവ്‌പോലുമില്ല. നീണ്ട പരിശീലനും വ്യായാമമുറകളും കൊണ്ട് മാത്രം അഭ്യസിക്കാന്‍ കഴിയുന്ന ഒരു സാഹസിക വിനോദമാണ് പന്തം ചുറ്റി കളി. കളരിയഭ്യാസത്തില്‍ പരിശീലനം നേടിയ ശേഷം രാവണീശ്വരം കുഞ്ഞിരാമാനാശാനില്‍ നിന്നാണ് ശശിയാശാന്‍ ഹൃദിസ്ഥമാക്കിയത്. നീളത്തിലും ചതുരത്തിലുമുള്ള തേക്കിന്‍ ചട്ടത്തില്‍ ചുറ്റിയ പരുത്തി തുണിയില്‍ മണ്ണെണ്ണ ഒഴിച്ച് പന്തം ആളിക്കത്തുമ്പോള്‍ തുടങ്ങും ശശിയുടെ അഭ്യാസം. താളമേളങ്ങളുടെ അകമ്പടിയില്‍ മുച്ചാന്‍ വീശലും ചുവട് കളിയും വട്ടത്തിലും ചവിട്ടി തിരിഞ്ഞുമുള്ള കളി കാണാന്‍ മാത്രം ആയിരങ്ങളെത്തുമ്പോള്‍ ആവേശം മൂത്ത ശശിധരന്‍ ജീവന്‍ മറന്ന് കളിക്കും. കാണികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കും കളരിയഭ്യസിച്ചതു കൊണ്ട് മാത്രം പൂരക്കളിയില്‍ ശശിധരന്റെ ചുവടുകളും താളങ്ങളും ഒന്നു വേറെ തന്നെയാണ്. ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കലാകാരനെ സാന്ത്വനിപ്പിക്കാന്‍ സാംസ്‌കാരിക ലോകം മറന്നതില്‍ ദു:ഖിതരാണ് വീട്ടുകാരും നാട്ടുകാരും. പരേതനായ കുഞ്ഞിക്കണ്ണന്റെയും ഉണ്ടച്ചിയുടെയും മകനാണ്. ഭാര്യ: നാരായണി. മക്കള്‍: ജയരാജന്‍(ഓട്ടോ ഡ്രൈവര്‍), അനില്‍കുമാര്‍, രതിഷ് (ഇരുവരും പെയിന്റര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, കുഞ്ഞികൃഷ്ണന്‍, വെള്ളച്ചി,( എല്ലാവരും അരയി), നാരായണി (പുതുക്കൈ ), പരേതനായ കൊട്ടന്‍.

0Shares