നിപ്പ വൈറസ് ഭീതിയൊഴിയാതെ കോഴിക്കോട്; 1450 ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍; പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു; രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing നിപ്പ വൈറസ് ഭീതിയൊഴിയാതെ കോഴിക്കോട്; 1450 ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍; പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു; രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ല്‍ അധികം പേരുടെ പട്ടികയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്നും 1000 ത്തോളം പേര്‍ നിരീക്ഷണത്തിലാണെന്നും ഭയപ്പെട്ടിട്ട് കാര്യമില്ലെന്നും മുന്‍കരുതലും ജാഗ്രതയും തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അതേസമയം, നിപ വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരോ ജീവനക്കാരോ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പിന്നീട് പരിശോധിക്കും. ഓസ്‌ട്രേലിയയില്‍ നിന്നെത്തിക്കുന്ന മരുന്നുകള്‍ പ്രയോഗിക്കാന്‍ സഹായിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) വിദഗ്ധ സംഘം കേരളത്തിലെത്തും. ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരും. വൈറസ് ബാധ ഗുരുതരമായതിന് ശേഷം മാത്രമേ പരിശോധനയില്‍ തിരിച്ചറിയാന്‍ സാധിക്കുവെന്നത് വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ബാലുശ്ശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു. നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവന്‍ ആളുകളോടും പൊതു ഇടങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നിപ ബാധിച്ച് മരിച്ചവര്‍ ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ, ബാലുശേരി താലൂക്ക് ആശുപത്രിയിരുന്നവര്‍ നിപ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 150 ഓളം ആളുകള്‍ ഹെല്‍പ്പ് സെന്ററില്‍ വിവരം നല്‍കിയിട്ടുണ്ട്.

0Shares