
കൊച്ചി: അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടന് ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ല. ഷൂട്ടിങ്ങുള്ളതിനാൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാനാകില്ലെന്ന് കാണിച്ച് ദിലീപ് വെള്ളിയാഴ്ച നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് ഇന്ന് കോടതിയില്‍ എത്താത്തത്. ദിലീപ് ഒഴികെ മുഴുവൻ പ്രതികളും ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാകും. ദിലീപും കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയും തമ്മിൽ നേരിൽ കാണുന്ന സാഹചര്യം ഇതോടെ ഒഴിവായി.

നിലവിലെ ജാമ്യം തുടരാൻ ദിലീപ് നൽകിയ അപേക്ഷയും കോടതി അനുവദിച്ചിരുന്നു. നവംബർ 22ന് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചതിനെത്തുടർന്നാണ് കേസിലെ 12 പ്രതികൾക്കും കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ കോടതി സമൻസ് അയച്ചത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തനിക്കെതിരെയുള്ള കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി എന്ന് ആരോപിച്ചുകൊണ്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് തന്നെയാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും ദിലീപ് ഹരിശ്ചന്ദ്രന് ഒന്നുമല്ല എന്ന നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്.
