
മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനംചെയ്ത് പെൺവാണിഭം. ചാലക്കുടിയിൽ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ യുവാവടക്കം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊൻമാനിക്കുടം കീഴ്പ്പുള്ളി വീട്ടിൽ സുഷി എന്ന സുഷിൻ (32), ഇരിങ്ങാലക്കുട മനവലശ്ശേരി താണിശേരി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻ രാജ് (33) എന്നിവരാണ് അറസ്റ്റിലായത്.

ചാലക്കുടി കൂടപ്പുഴ സ്വദേശിയും ഡിസ്ക് ജോക്കിയുമായ അപ്പു എന്ന അജിൽ വഴിയാണ് പെണ്‍കുട്ടി സുഷിയുടെ കെണിയിൽപ്പെട്ടത്. പിന്നീട് വാട്സ്ആപ്പ് വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങൾ പലർക്കും അയച്ച് പണംവാങ്ങി ഒട്ടേറെ പേർക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഓണ്‍ലൈൻ സെക്സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അയച്ച് ആവശ്യക്കാരിൽനിന്നും തുക മുൻകൂർ വാങ്ങിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്.
പച്ചമാങ്ങ മുതൽ തേൻവരിക്കവരെയായിരുന്നു ഓണ്‍ലൈൻ പെണ്‍വാണിഭത്തിലെ കോഡുഭാഷകൾ! പെണ്‍വാണിഭക്കേസിൽ അസ്റ്റിലായ സുഷിയിൽനിന്നും ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോഴാണ് കോഡുകൾ കണ്ടെത്തിയത്. ഇത്തരം കോഡുകൾ വഴിയാണ് മുഴുവൻ ആശയവിനിമയങ്ങളും നടത്തിയിരുന്നത്. വാട്സ്ആപ് സന്ദേശങ്ങളിൽ യുവതിളെ മാലാഖമാർ എന്നാണ് പറഞ്ഞിരുന്നത്.
