
കൂടത്തായ് കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി ജോളിയുടെ രണ്ടാം ഭർത്താവിന്‍റെ കുറ്റസമ്മതം.ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്‍റെ കുറ്റസമ്മതം. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്‍റെ ഭാഗമായാണെന്നും ചോദ്യം ചെയ്യലിനിടെ ഷാജു പറഞ്ഞു. കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു.

ജോളിയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഷാജുവിന് കൊലപാതകങ്ങളില്‍ പങ്കുണ്ടായിരുന്നുവെന്നാണ് ഇതോടെ വ്യക്തമായിട്ടുള്ളത്. അതേസമയം ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരി രഞ്ജി തോമസ്. പിടിക്കപ്പെടാതിരിക്കാന്‍ ഷാജു ഒരു മുഴം മുന്നേ എറിയാന്‍ ശ്രമിച്ചു. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരാനുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും രഞ്ജി പറഞ്ഞു.
സിലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ ജോളിയുടെ മുഖത്ത് ഗൂഢമായ സന്തോഷം താന്‍ കണ്ടിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള കല്യാണ വാര്‍ത്ത നമുക്ക് കേള്‍ക്കാമെന്ന് അന്ന് തന്നെ താന്‍ സഹോദരനോട് പറഞ്ഞിരുന്നതായും പിന്നീട് അത് സത്യമായി എന്നും റെഞ്ചി തോമസ് പറഞ്ഞു.
