മഞ്ചേശ്വരം/ കാസർകോട്: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ടുചെയ്യാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘത്തിനുനേരെ ഹൊസങ്കടിയിൽ ഉണ്ടായ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യുണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. റിപ്പോർട്ടർ മുജീബ് ചെറിയാംപുറം, ക്യാമറാമാനും പത്രപ്രവർത്തക യൂണിയൻ ജില്ലാ ട്രഷററുമായ സുനിൽ കുമാറിനെയുമാണ് ഒരുസംഘം ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്.

സുനിൽ കുമാറിനെ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയും മുജീബിനെ ഭീഷണിപ്പെടുത്തി ഓടിക്കുകയുമായിരുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആണ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുന്നത്.
അടുത്തിടെ മാത്രം പാര്‍ട്ടിയിലേക്ക് വന്ന ആളാണ് രവീശതന്ത്രി കുണ്ടാര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് കുറയാനുള്ള കാരണം രവിശതന്ത്രിയാണ്. അത്തരമൊരു സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയത്തെയാണ് തകര്‍ക്കുന്നത് പ്രതിഷേധക്കാര്‍ പറയുന്നു.
