കാസര്‍കോട് കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ക്ക് മാതൃകയായി മുസ്ലിം ലീഗും ഇതര സംഘടനകളും.

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ക്ക് മാതൃകയായി മുസ്ലിം ലീഗും ഇതര സംഘടനകളും.

കാസര്‍കോട്: മദ്രസ അധ്യാപകനായ റിയാസ് മൗലവിയുടെ നിഷ്ഠുരമായ വധത്തെതുടര്‍ന്ന് ശോക മൂകമായിരുന്ന കാസര്‍കോട് പതിയെ പതിയെ സാധാരണ ജീവിതത്തലേക്ക് തിരിച്ചു വരികയാണ്. സംഭവത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ സാധിച്ച അന്വേഷണ സംഘം പൊതുസമൂഹത്തിന്റെ അഭിനന്ദനത്തിന് അര്‍ഹമാവുകയുണ്ടായി. വര്‍ഗ്ഗീയ സ്പര്‍ധ വളര്‍ത്തിക്കൊണ്ട് കാസര്‍കോടിനെ കലാപ ഭൂമിയാക്കാന്‍ ചില കറുത്ത കൈകള്‍ നടത്തിയ മൃഗീയവും പൈശാചികവുമായ ഈ ചെയ്തിക്കെതിരെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കുകയും പ്രതിഷേധിക്കുകയും സങ്കടപ്പെടുകയുമുണ്ടായി. കാട്ടുതീ പോലെ പടരുമായിരുന്ന സംഘര്‍ഷത്തെ ആത്മസംയമനത്തോടെ തടയാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നേതാക്കളും ജനനായകരും മാര്‍ഗ്ഗ ദര്‍ശ്ശികളും മറ്റും നടത്തിയ ശ്രമം അങ്ങേയറ്റം പ്രശംസനീയവും മാതൃകാ പരവുമാണ്. പ്രത്യേകിച്ച് മുസ്ലീം ലീഗ് നേതാക്കന്മാരുടെയും സമാന മനസ്‌കരുടെയും സന്ദര്‍ഭോചിതമായ ഇടപെടലാണ് അനിഷ്ട സംഭവങ്ങളിലേക്ക് വഴിമാറി പോവുമായിരുന്ന കാസര്‍കോടിനെ തടഞ്ഞ് നിര്‍ത്തിയത്. ഏറ്റവും ഹീനമായ ഈ പാതകം നടത്തിയത് ആര്‍.എസ്.എസ് അനുഭാവികളാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.

സംസ്‌കാരത്തിന്റെ ബാലപാഠങ്ങള്‍ പോലുമറിയാത്ത ഈ നരാധമന്മാര്‍ നിര്‍ദോഷിയും നിസ്സഹായനും പാവവുമായ ഒരു മദ്രസ അധ്യാപകന്റെ ജീവന്‍ കവര്‍ന്നതിലൂടെ ഏറ്റവും വലിയ പാപ കര്‍മ്മമാണ് ചെയ്തിട്ടുള്ളത്. അതിന്റെ ശിക്ഷ അവര്‍ ഏറ്റു വാങ്ങിയേ തീരൂ. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പൊതു സമൂഹം അതാണ് ആഗ്രഹിക്കുന്നത്. പ്രതികളുടെ ലക്ഷ്യം ഒരു വര്‍ഗ്ഗീയ സംഘര്‍ഷമായിരുന്നുവെന്ന് അന്വേഷണം സംഘം ഇിതിനകം കണ്ടെത്തിയിട്ടുണ്ട്. പകരത്തിന് പകരം എന്ന രീതിയിലുള്ള രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ഗ്ഗീയ സംഘട്ടനങ്ങളും കേരളം ഏറെ കണ്ടതാണ് എന്നിരിക്കെ കാസര്‍കോട്ട് വര്‍ഗ്ഗീയ വിഷമഴപെയ്യിച്ച് ഈ രീതിയില്‍ ഒരു കലാപ ഭൂമിയാക്കാന്‍ ശ്രമിച്ച ദുഷ്ട ശക്തികളെ പൊതു സമൂഹം ഇതിനകം തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇവിടുത്തെ അനിഷ്ട സംഭവുമായി ബന്ധപ്പെട്ട് മുസ്ലീം സഹോദരങ്ങള്‍ കാഴ്ച്ച വെച്ച ആത്മ സംയമനവും സഹിഷ്ണുതയും ക്ഷമയും വിവേകവും കേരളീയ സമൂഹത്തിന് തന്നെ മാതൃകയാണ്. ഒരാള്‍ ആക്രമിക്കപ്പെടുമ്പോള്‍, ജീവന്‍ നഷ്ടപ്പെടുമ്പോള്‍ അയാളുടെ കുടുംബം തീരാ ദുഖത്തില്‍ അമരുന്നതിന്റെ ആഴം വളരെയേറെയാണ്. കുരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷര വെളിച്ചവും ആത്മീയ ജ്ഞാനവും പകരാന്‍ അങ്ങ് കുടകില്‍ നിന്നും ഇവിടെ എത്തി വിശുദ്ധമായ ജീവിത രീതിയില്‍ മുഴുകിയ റിയാസ് മൗലവിക്കും ഉണ്ടായിരുന്നു ഒരു കുടുംബം. ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞും ഭര്യയുടെ ഉദരത്തിലുള്ള മറ്റൊരു കുഞ്ഞും പിതാവിനെ നഷ്ട്‌പ്പെട്ടവരായി മാറി. അപരിഹാര്യമായ ആ നഷ്ടം നമ്മുടെയും ഉള്ളുരുക്കുന്നു.

ഇവരുടെ തീരാ ദുഃഖം ഇനി ഒരു കുടുംബത്തിനും ഉണ്ടാവരുതേ എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. പാവപ്പെട്ട കുടുംബ പശ്ചാത്തലമാണ് റിയാസ് മൗലവിയുടെത്. അത്‌കൊണ്ട് തന്നെ കാസര്‍കോട്ടെ മുസ്ലീംലീഗിന്റെ സുമനസ്സുകളായ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനം കൈകൊണ്ടത് അങ്ങേയറ്റം അനുമോദനമര്‍ഹിക്കുന്നു. നാഥന്‍ അറ്റുപോയ ആ കുടുംബത്തെ സഹായിക്കാന്‍ ജാതിമത ഭേദമെന്ന്യേ എല്ലാവരും മുന്നോട്ട് വന്നേ തീരൂ. ദുഃഖത്തിന്റെ കരകാണാ കടലില്‍പ്പെട്ട് ഉഴലുന്ന റിയാസ് മൗലവിയുടെ കുടുംബത്തിന് സാന്ത്വനത്തിന്റെയും സമാശ്വാസത്തിന്റെയും സഹായത്തിന്റെയും തൂവല്‍ സ്പര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിയ സമുന്നത നേതാക്കള്‍ എത്തുകയുണ്ടായി. കൊലപാതകം നടന്ന പള്ളിയും അവര്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മുസ്ലീം ലീഗ് ജില്ലാ ഭാരവാഹികള്‍ തങ്ങളുടെ ഹൃദയവികാരങ്ങള്‍ അപ്പടി അറിയിച്ചു. പ്രതികള്‍ക്ക് സഹായം ചെയ്തവരെയും ഗൂഢലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ എത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷയ്ക്ക് വിധേയമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്ന് ഈ ജനനേതാക്കള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

0Shares