
മലപ്പുറം: മലപ്പുറം ഗവ. കോളേജ് കെട്ടിടത്തിൽ കാശ്മീർ വിഷയത്തെ പരാമർശിക്കുന്ന പോസ്റ്റർ പതിച്ച കേസിൽ രണ്ട് വിദ്യാർത്ഥികൾക്കും ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകരുത്, എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെ മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് റിന്‍ഷാദ്, മുഹമ്മദ് ഫാരിസ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളേജ് ക്യാമ്പസിൽ പതിച്ചെന്ന പ്രിന്‍സിപ്പലിന്‍റെ പരാതിയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ അറസ്റ്റ്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് റിന്‍ഷാദ്. മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും. ബുധനാഴ്ചയാണ് ക്യാമ്പസിൽ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
