
കാസർഗോഡ്: ജില്ലാ കളക്ട്റുടെ ഉത്തരവ് ലംഘിച്ച് കാഞ്ഞങ്ങാട് ആര്‍. ഡി ഓഫീസ് ഉപരോധം നടത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 100ൽ അധികം ആളുകൾക്കെതിരെ പോലീസ് കേസെടുത്തു. ഹോസ് ദുർഗ് പോലീസാണ് കേസെടുത്തത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുള്ള സമയങ്ങളില്‍ ആര്‍ ഡി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തരുതെന്ന കളക്ടറുടെ ഉത്തരവ് നിലനിൽക്കെ, അത് ലംഘിച്ചുകൊണ്ടാണ് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉപരോധം നടത്തിയത്. കേശവ പ്രസാദ്, ഡി ബി ബാലകൃഷ്ണന്‍ എന്നീ പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടുന്നു. കുത്തക മുതലാളിമാര്‍ക്കായി കാര്യങ്ങള്‍ നടത്തി കൊടുക്കുന്ന തിരക്കില്‍ സാധാരണക്കാരന്റെ ആരോഗ്യ പ്രശ്നങ്ങളില്‍ പോലും നിസംഗത കാണിക്കുന്ന സമീപനം സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളുടെ ഭാഗമാണെന്നും ഈ സര്‍ക്കാര്‍ മുതലാളിമാര്‍ക്കൊപ്പം ആണെന്നും ഹക്കിം കഴിഞ്ഞ മാസം നടന്ന സമരപരിപാടിയിൽ അഭിപ്രായപ്പെട്ടിരുന്നു.

ഹക്കീം കുന്നിലിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഡി.സി.സി പ്രസിഡന്റ് ആകുന്നത് . ഡി.സി.സി പ്രസിഡന്റായി ഹക്കീംകുന്നിലിനെ നിയോഗിച്ചതിന്റെ പിന്നാലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിൽ ഗ്രൂപ്പ്പോര് സജീവമായിരുന്നു.
