
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷത്തിന് കൂട്ടുനിന്ന് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നൽകുമെന്നാണ് പോലീസ് നൽകുന്ന വിവരം.

സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും വധശ്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എസ്എഫ്ഐ അംഗങ്ങളുടെ ഗുണ്ടായിസം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞു നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
