ഉപതെരഞ്ഞെടുപ്പുകൾ: കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ല; ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing ഉപതെരഞ്ഞെടുപ്പുകൾ: കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ല; ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇങ്ങിനെ

അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന. മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടികയിലാണ് പ്രാദേശിക നേതാക്കളുടെ പേരുകളും സജീവമായി ഉയര്‍ന്നുവന്നത്. അതേസമയം, സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. ഇതോടെ കോന്നിയിലെ സാധ്യതാ പട്ടികയില്‍നിന്ന് കെ. സുരേന്ദ്രന്‍റെ പേര് ഒഴിവാക്കിയേക്കും.

ബി.ജെ.പി.ക്ക് ഏറെ പ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്നാണ് ജില്ലാ ഘടകത്തിന്‍റെ അഭിപ്രായം. എന്നാല്‍ കുമ്മനത്തിന്‍റെ കാര്യത്തില്‍ ആര്‍.എസ്.എസ്. നേതൃത്വം കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. കുമ്മനത്തെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ്. ഇതുവരെ മുന്നോട്ടുവരികയും ചെയ്തിട്ടില്ല.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്‍റെ ആവശ്യത്തെത്തുടര്‍ന്നാണ് കുമ്മനത്തെ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിപ്പിച്ചത്. കുമ്മനത്തിന് പുറമേ, വി.വി.രാജേഷ്, പി.കെ.കൃഷ്ണദാസ്, എസ്.സുരേഷ്, എം.എസ്‌കുമാര്‍ എന്നിവരുടെ പേരുകളാണ് വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് തന്‍റെ പേര് ഒഴിവാക്കണമെന്ന് എം.എസ്. കുമാര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ പേര് ഒഴിവാക്കിയാക്കും കേന്ദ്രനേതൃത്വത്തിന് പട്ടിക കൈമാറുക.

കോന്നിയില്‍ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയതോടെ ശോഭാ സുരേന്ദ്രന് സാധ്യതയേറി. ഇതിനുപുറമേ അശോകന്‍ കുളനട, അശോക് കുമാര്‍ എന്നിവരുടെ പേരുകളും സാധ്യത പട്ടികയിലിടംനേടി.
എറണാകുളത്ത് ബി. ഗോപാലകൃഷ്ണനെ പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പ്രാദേശിക നേതാക്കളായ സി.ജി. രാജഗോപാല്‍, പത്മജ മേനോന്‍ തുടങ്ങിയവരുടെ പേരുകളാണ് നിലവില്‍ എറണാകുളത്തേക്ക് പരിഗണിക്കുന്നത്.

മഞ്ചേശ്വരത്ത് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സതീശന്‍ ഭണ്ഡാരി, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ സതീശന്‍ ഭണ്ഡാരിക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചന.

0Shares