വയനാട്: സംസ്ഥാനത്തെ ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ മറവില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മി കുടുംബത്തിന്റെയും സ്റ്റാഫിന്റെയും കടമെഴുതി തള്ളിയെന്ന വാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് ആദിവാസികളുടെ വായ്പ്പ എഴുതി തള്ളുന്നതിന്റെ മറവില്‍ ബന്ധുക്കളുടെയും സ്റ്റാഫിന്റെയും കടം എഴുതി തള്ളുക വഴി ഒന്നര കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്ത് മറ്റൊരിടത്തും കടമെഴുതി തള്ളല്‍ നടപടി നടന്നിട്ടില്ല എന്നിരിക്കെയാണ് മാനന്തവാടിയില്‍ കടാശ്വാസ പദ്ധതി പ്രകാരം ഫണ്ട് വിതരണം ചെയ്തത്. അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചാണ് അഴിമതി നടത്തിയത്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. 2015 സെപ്റ്റംബര്‍ 9 ന് ചേര്‍ന്ന മന്ത്രിസഭായോഗമായിരുന്നു പദ്ധതിയുടെ നടത്തിപ്പ് തീരുമാനിച്ചത്. എന്നാല്‍ മന്ത്രിസഭായോഗം 2010വരെയുള്ളത് എന്നത് മാറ്റി 2014 മാര്‍ച്ച് വരെയുള്ള കടങ്ങള്‍ക്കാക്കി പദ്ധതി പ്രഖ്യാപിച്ചു. പരിധി ഒരുലക്ഷമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിനാണ് ഉത്തരവിറങ്ങിയത്. 2014 മാര്‍ച്ച് 31ന് മുമ്പ് കുടിശ്ശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ പട്ടികവര്‍ഗ്ഗകാരുടെ ഒരുലക്ഷത്തില്‍ താഴെയുള്ള ലോണുകള്‍ മാത്രമാണ് കടാശ്വാസ പദ്ധതി ബാധകമാകുക. ഒരുകുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു യോഗ്യത. വീണ്ടും പരിശോധിച്ചപ്പോഴാണ് കാട്ടിമൂല ബാങ്കില്‍ എഴുതിതള്ളിയ 23, 83818 രൂപയും ജയലക്ഷ്മിയുടെ ബന്ധുക്കളുടെതാണെന്ന് മനസ്സിലായത്.




കടാശ്വാസ പദ്ധതിക്കായി രണ്ടുകോടി ബജറ്റില്‍ വകയിരുത്തിയപ്പോള്‍ മാനന്തവാടിയില്‍ മാത്രം രണ്ടു ഘട്ടങ്ങളായി നല്‍കിയത് 2,69 82431 രൂപ. ഇതില്‍ ഒന്നരകോടിയിലധികം നല്‍കിയിരിക്കുന്നത് അന്നത്തെ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയുടെ ബന്ധുക്കള്‍ക്കായിരുന്നു. പാലോട്ട് ചുള്ളിയില്‍ എടമന,കാപ്പുമ്മല്‍, ആലക്കല്‍, പരിഞ്ചോല, ഇറോക്കല്‍ തുടങ്ങി ജയലക്ഷ്മിയുടെ മുഴുവന്‍ കുടുംബവിടുകളുടെയും കടം എഴുതി തള്ളി. 2010 മാര്‍ച്ചുവരെയുള്ള ലോണുകളാണ് തള്ളുന്നതെങ്കില്‍ ഇവരില്‍ 90ശതമാനവും പുറത്താകുമായിരുന്നു. ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പണം വാങ്ങിക്കൊടുക്കാന്‍ ബജറ്റുപോലും അട്ടിമറിച്ചു എന്ന ഗുരുതരമായ തട്ടിപ്പ് നടത്തിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ട രേഖകളില്‍ വ്യക്തമാകുന്നത്.