അവര്‍ നിലപാടുകൊണ്ടല്ല, എന്തെങ്കിലും കിട്ടുമെന്നു കരുതി ബി.ജെ.പിയിലേക്ക് പോകുന്നതാണ്; രാഷ്ട്രീയം വ്യക്തമാക്കി ഇന്ദ്രന്‍സ്

  • Post category:news
  • Reading time:1 min read
You are currently viewing അവര്‍ നിലപാടുകൊണ്ടല്ല, എന്തെങ്കിലും കിട്ടുമെന്നു കരുതി ബി.ജെ.പിയിലേക്ക് പോകുന്നതാണ്; രാഷ്ട്രീയം വ്യക്തമാക്കി ഇന്ദ്രന്‍സ്

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്, കോണ്‍ഗ്രസ് മുന്‍ നേതാവ് എ. പി അബ്ദള്ള കുട്ടി എന്നിവര്‍ ബി.ജെ.പിയിലേക്ക് പോകുന്നത് നിലപാടിന്‍റെ പുറത്തല്ലെന്നും എന്തെങ്കിലും കിട്ടുമെന്നു കരുതിയാവുമെന്നും നടന്‍ ഇന്ദ്രന്‍സ്. മുസ്ലിം സമുദായത്തില്‍ ഉള്ളവരുടെ ഉള്‍പ്പെടെ ബിജെപിയിലേക്ക് ഒഴുക്ക് നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു സെന്‍കുമാര്‍, ജേക്കബ് തോമസ്, അബ്ദുള്ള കുട്ടി എന്നിവരുടെ പ്രവര്‍ത്തിയെ വിമാര്‍ശനാത്മകമായ രീതിയില്‍ ഇന്ദ്രന്‍സ് അടയാളപ്പെടുത്തിയത്.

അതൊരു നിലപാടുള്ളതുകൊണ്ടൊന്നുമാകില്ല. എന്തെങ്കിലും കിട്ടുമെന്നു കരുതിയാകും. അല്ലാതെ പ്രത്യയശാസ്ത്രം കൊണ്ടൊന്നുമല്ല. അതൊക്കെ പിന്നീട് മാറിക്കോളും. ഒഴുക്കിനൊത്ത് നില്‍ക്കുക എന്ന മിടുക്ക് പറയില്ലേ അതുപോലെയൊക്കെ തന്നെയാകുവുള്ളൂ. പാര്‍ട്ടിയിലെ അപചയം കണ്ട് പോകുന്നവരില്ല. അവര്‍ മനസ് മടുത്ത് പോകത്തില്ല, നിശബ്ദരാവുകയേയുള്ളൂ. പോവുന്നത് നിലപാട് ഇല്ലാത്തതുകൊണ്ടാണ്. അങ്ങനെ നിശബ്ദരായവര്‍ ഉള്ളതുകൊണ്ടുമാകാം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായതും; ഇന്ദ്രന്‍സിന്‍റെ വാക്കുകള്‍.

താനിപ്പോഴും ഇടതുപക്ഷ ആഭിമുഖ്യമുള്ള ആളാണെന്നും അഭിമുഖത്തില്‍ ഇന്ദ്രന്‍സ് വ്യക്തമാക്കുന്നുണ്ട്. ഒരാള്‍ ഉപദ്രവിച്ചാലോ അവകാശം നിഷേധിച്ചാലോ ആ പക്ഷത്ത് നില്‍ക്കുന്നതാണ് കമ്യൂണിസമെങ്കില്‍ അതിലാണ് എന്‍റെ വിശ്വാസവും എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിക്ക് വരേണ്ടിയൊരു സാഹചര്യമേ ആയിരുന്നില്ലെന്നാണ് ഇന്ദ്രന്‍സിന്‍റെ അഭിപ്രായം.

കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെയടുത്ത് പോകാം. പോണോന്നുള്ളവരെ തടയേണ്ടതുമില്ല. ഇത്രയും മാറ്റവും പുരോഗതയും പറയുമ്പോള്‍, സുപ്രിം കോടതി പോലൊരു കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ പ്രതീക്ഷിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളൂ.

ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണമെന്നു തനിക്ക് തോന്നുന്നില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. എനിക്ക് തോന്നുന്നത് കേന്ദ്ര ഭരണത്തിനെ കുറിച്ചോ അവരുടെയൊക്കെ രീതിയെക്കൊണ്ടോ തന്നെയാകും കുറച്ചൊക്കെ. ഒരുപാട് ബോധമുള്ളവരാണ് മലയാളി എന്നു പറയുന്നതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ബാധിക്കേണ്ടത് എവിടെയാണ് എന്ന തിരിച്ചറിവും അതിന്‍റെ കൂടെയുണ്ടാകും; ഇന്ദ്രന്‍സ് പറയുന്നു. കൊലപാതക രാഷ്ട്രീയം ഒരു ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയില്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അങ്ങനെ മനോഭാവമുള്ളവരെ ഏതു പാര്‍ട്ടിയാണെങ്കിലും മാറ്റി നിര്‍ത്തുന്നില്ലെങ്കില്‍ പാര്‍ട്ടികള്‍ തന്നെ ജീര്‍ണിച്ചു പോകുമെന്ന അഭിപ്രായവും അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പങ്കുവയ്ക്കുകയുണ്ടായി.

0Shares