
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അക്കാദമിക് കലണ്ടർ ഏകീകരിക്കാനുള്ള സർക്കാർശ്രമം ഫലം കണ്ടു. കേരള, എംജി, കലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്കൃതം സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂൺ 17നും ബിരുദ ക്ലാസുകൾ ജൂൺ 24നും ആരംഭിക്കും. മുഴുവൻ സർവകലാശാലകളിലും ആദ്യവർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂണിൽ ആരംഭിക്കും.
മാർച്ചിൽ പരീക്ഷ കഴിഞ്ഞാൽ ഏപ്രിലിൽത്തന്നെ ബിരുദ, ബിരുദാനന്തരപരീക്ഷകളുടെ ഫലം പ്രഖ്യാപിക്കണമെന്നും നിർദേശിച്ചിരുന്നു. എംജി, കണ്ണൂർ സർവകലാശാലകൾ റെക്കോഡ് വേഗത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ സർവകലാശാല വിസിമാർ, പ്രൊ വിസിമാർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയവരുടെ യോഗങ്ങൾ മാസംതോറും വിളിച്ച് കാര്യക്ഷമത വർധിപ്പിക്കൽ തീരുമാനങ്ങളുടെ ഫലപ്രാപ്തി നിരന്തരം പരിശോധിച്ചിരുന്നു.

സർക്കാർ, എയ്ഡഡ് കോളേജുകളിലെ അധ്യാപക അനുപാതം പരിശോധിച്ച് അധിക സാമ്പത്തിക ബാധ്യതകളുണ്ടാക്കാതെ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. പുതിയ അക്കാദമിക് വർഷത്തെ പ്രവേശന നടപടികൾ ചർച്ചചെയ്യാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി 15ന് സർവകലാശാലാ അധികാരികളുമായി വീഡിയോ കോൺഫറൻസ് നടത്തും. ഓരോ സെമസ്റ്ററിലും 90 അധ്യയനദിനങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
കേരള, കണ്ണൂർ, സംസ്കൃത സർവകലാശാലകൾ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്ക് തുടക്കമിട്ടു. ബി.എ, ബി.എസ്സി, ബി.കോം തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോഴ്സുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റം തുടങ്ങിയതോടെ ഇഷ്ടവിഷയം ലഭിക്കണമെങ്കിൽ 80 ശതമാനത്തിലേറെ മാർക്ക് പ്ലസ് ടുവിന് ലഭിക്കണം.
